ന്യൂഡൽഹി: ഇലക്ട്രിക് സ്‌കൂട്ടറുകൾ തീപിടിക്കുന്നത് നിരന്തരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ അപകടങ്ങളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനികൾക്ക് കനത്ത പിഴ ചുമത്തുന്നത് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇലക്ട്രിക് ടൂ വീലറുകളുടെ അപകടങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി റിപ്പോർട്ട് ചെയ്തു. അപകടങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികൾ ശുപാർശ ചെയ്യാനും വിദഗ്ധ സമിതി രൂപീകരിച്ചു'- കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

ഈ മാസം ആദ്യം ഒലയുടെ ഇ-സ്‌കൂട്ടറിന് തീപിടിച്ചതിന്റെ വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു. പ്യുവർ ഇവിയുടെ ഒരു സ്‌കൂട്ടറും കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഒകിനാവ ഓട്ടോടെക് സ്‌കൂട്ടർ കത്തുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. തുടർന്നാണ് സർക്കാർ ഗൗരവത്തോടെ സംഭവങ്ങളെ സമീപിച്ചത്. ഇലക്ട്രിക് വാഹനങ്ങൾക്കായി ഗുണനിലവാര മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കും. വീഴ്ച വരുത്തുന്ന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകും. കമ്പനികൾ നിർദ്ദേശം ലംഘിച്ചാൽ കനത്ത പിഴ ചുമത്തും. കൂടാതെ പരാതിയുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാനും ഉത്തരവിടുമെന്നും ഗഡ്കരി പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ കമ്പനികളും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നതിനിടെയാണ് വാഹനങ്ങൾക്ക് തീപിടിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. 2030 ഓടെ മൊത്തം ഇരുചക്രവാഹന വിൽപ്പനയുടെ 80 ശതമാനവും ഇവി വാഹനങ്ങളാകുമെന്നാണ് കണക്കുകൂട്ടൽ. പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) നിർമ്മിക്കുന്നതിന് സർക്കാർ വലിയ പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്.