കാലിഫോർണിയ: ഒരാഴ്ചയിലധികമായി വടക്കൻ കാലിഫോർണിയയിൽ പടർന്നിരിക്കുന്ന കാട്ടുതീ കൂടുതൽ മേഖലകളിലേക്ക് പടരുന്നു. പലയിടങ്ങളിലായി പടർന്നിരിക്കുന്ന ഇരുപതിലധികം കാട്ടുതീ കാലിഫോർണിയയെ അക്ഷരാർഥത്തിൽ വിഴുങ്ങിയിരിക്കുകയാണ്. അഗ്നിബാധിത മേഖലയിൽ നിന്ന് 14,000ത്തോളം ആൾക്കാരെ ഒഴിപ്പിക്കൽ നിർദ്ദേശം നൽകിയിരിക്കുകയാണ്.

കാട്ടുതീ അണയ്ക്കാൻ 9,000ത്തിലധികം അഗ്നിശമനപ്രവർത്തകരാണ് രാപ്പകൽ അധ്വാനിക്കുന്നത്. അടുത്തകാലത്ത് ഉണ്ടായതിൽ ഏറ്റവും ഭീകരമായ കാട്ടുതീ 262 സ്‌ക്വയർ കിലോമീറ്റർ പ്രദേശത്തെ വിഴുങ്ങിക്കളഞ്ഞു. സാൻഫ്രാൻസിസ്‌കോയുടെ വടക്ക് ലേക്ക് കൗണ്ടിയിലുള്ള റോക്കി കാട്ടുതീയാണ് ഏറ്റവും വിനാശകാരി. ഇതിനിടെ കനത്ത കാറ്റ് വീശുന്നതിനാൽ ഹൈവകളിലേക്കും തീ പടരുന്നുണ്ട്. റോക്കി കാട്ടുതീ 24 വീടുകൾ അഗ്നിക്കിരയാക്കി.

തുടർച്ചയായി ആറാം ദിവസവും നിന്നു കത്തുന്ന കാട്ടുതീ 26 കെട്ടിടങ്ങളേയും കത്തിച്ചാമ്പലാക്കി.
നാലു വർഷത്തോളമായി വരൾച്ച ബാധിച്ച പ്രദേശമായതിനാൽ കാട്ടുതീ ഏറെ വേഗത്തിലാണ് പടരുന്നത്. കൂടാതെ ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഇടിമിന്നലും കാറ്റും അവസ്ഥ കൂടുതൽ മേശമാക്കുകയാണ്. അഗ്നിശമന പ്രവർത്തകരേയും വെള്ളം ചീറ്റുന്ന ഹെലികോപ്ടറുകളേയും മോശം കാലാവസ്ഥ സാരമായി ബാധിക്കുന്നുണ്ട്. മിക്കയിടങ്ങളിലും 330 അടി ഉയരത്തിൽ വരെ കറുത്ത പുക നിറഞ്ഞുനിൽക്കുകയാണ്.

കാലിഫോർണിയ കൂടാതെ പടിഞ്ഞാറൻ സംസ്ഥാനങ്ങളായ വാഷിങ്ടണിലും ഓറിഗോണിലും കാട്ടുതീ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. വാഷിങ്ടണിൽ നിന്ന് 300 പേരെയാണ് കാട്ടുതീ മൂലം കുടിയൊഴിപ്പിച്ചത്. അതേസമയം ഓറിഗണിലെ 15,000 ഏക്കറോളം തീയിൽ കത്തിനശിച്ചു.