ന്യൂഡൽഹി : റിട്ടയർ ചെയ്തശേഷവും മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സെഡ് കാറ്റഗറി സുരക്ഷയും ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷയും തുടർന്നു നൽകണമെന്ന മേഘാലയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി.

റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുൻപാണ് ചീഫ് ജസ്റ്റിസ് ഉമാനാഥ് സിങ് സുരക്ഷ തുടരാൻ ഉത്തരവിട്ടത്. സ്വന്തം കാര്യത്തിനായി സ്വയം ഉത്തരവിട്ടതിൽ താൽപര്യ സംഘട്ടനമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് ലാലു എന്നയാൾ സുപ്രീംകോടതിയെ സമീപിച്ചത്. തീവ്രവാദികളുടെ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നതിനാലാണ് സുരക്ഷ തുടരണമെന്ന് ഉത്തരവിട്ടതെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഉമാനാഥ് സിങ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹാറിനു പിന്നീട് കത്തെഴുതിയിരുന്നു.

ഈ വിശദീകരണം സ്വീകരിച്ചു ഹർജി തീർപ്പാക്കരുതോ എന്നു കോടതി ആരാഞ്ഞു. കത്തിന്റെ പകർപ്പ് ഹർജിക്കാരനു നൽകാനും നാലാഴ്ച കഴിഞ്ഞു കേസ് വീണ്ടും കേൾക്കാനും ബെഞ്ച് ഉത്തരവായി. ജനുവരി 13നാണ് ഉമാനാഥ് സിങ്ങും മറ്റൊരു ജഡ്ജിയും റിട്ടയർ ചെയ്തത്. ഇരുവരും അടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിവാദ ഉത്തരവ്.