മനാമ; സർക്കാർ സർവീസിൽ ജോലിചെയ്യുന്ന 50 ശതമാനം പ്രവാസികളെ കരാർ കാലാവധി കഴിയുന്ന മുറക്ക് പിരിച്ചുവിടാനുള്ള നിർദ്ദേശം ചർച്ചക്കെടുക്കുന്നത് പാർലമെന്റ് അടുത്ത ആഴ്ചത്തേക്ക് മാറ്റി. ഭൂരിഭാഗം എംപിമാരും ഇന്നലെ ഈ വിഷയം ചർച്ചചെയ്യുന്നതിൽ എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്നാണ് അടുത്ത ചൊവ്വാഴ്ച ചർച്ച ചെയ്യാൻ മാറ്റിവച്ചത്.

തൊഴിൽരഹിതരായ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് ഇങ്ങനെയൊരു വ്യവസ്ഥ കൊണ്ടുവരാൻ തീരുമാനിച്ചത്. ബഹ്‌റൈനിലെ സർക്കാർ സർവീസ് രംഗത്ത് 2500 വിദേശികളാണു ജോലിചെയ്യുന്നത്. തൊഴിൽരഹിതരായ ബഹ്‌റൈനികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് നിർദ്ദേശം അവതരിപ്പിച്ചത്.

സ്വദേശി പൗരന് നിയമനം നൽകുന്നതിനേക്കാൾ നാലിരട്ടി ചെലവ് പ്രവാസിയെ നിയമിക്കുമ്പോൾ വരുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വീട്, വിമാനടിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയാണിത്. സർക്കാർ സർവീസിലുള്ള പ്രവാസികൾ അവരുടെ കുടുംബത്തെയും കൊണ്ടുവരുന്നുണ്ടെങ്കിൽ, സർക്കാറിന്റെ ബാധ്യത വലിയ തോതിൽ വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.