ന്യൂഡൽഹി: ഡൽഹിയിൽ ഫേസ്‌ബുക്ക് പ്രണയം പൊലിച്ചത് രണ്ട് ജീവനുകൾ. കാമുകന്റെയോ കാമുകിയുടെയോ അല്ല കാമുന്റെ മാതാപിതാക്കളുടെ ജീവനാണ് സ്വന്തം മകൻ തന്നെ നിഷ്‌കരുണം എടുത്തത്. അബ്ദുൾ റഹ്മാൻ എന്ന 26കാരനാണ് പെൺകുട്ടിയെ വിവാഹം കഴിക്കാനായി മാതാപിതാക്കളെ കൊന്നത്. തെക്കുകിഴക്കൻ ഡൽഹിയിലെ ജാമിയ നഗറിലാണു സംഭവം.

ഈ കൊലപാതകത്തിന് പിന്നിൽ സ്വത്ത് കൈവശപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യം കൂടി ഇയാൾക്ക് ഉണ്ടായിരുന്നു. കൃത്യം നടപ്പാക്കാൻ ഇയാളെ നേരത്തെ തന്നെ ആസുത്രണം നടത്തിയെന്നാണ് പൊലീസ് കരുതുന്നത്. കാമുകിക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പെൺകുട്ടിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തു വിട്ടിട്ടില്ല.

നേരത്തെ ഒരു വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയ സമയത്തായിരുന്നു യുവതിയുമായി ഇയാൾ പരിചയത്തിലാവുന്നുത്. പിന്നീട് മറ്റൊരു കല്യാണം കഴിച്ചെങ്കിലും ഫേസ്‌ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധം ഇയാൾ ഉപേക്ഷിച്ചിരുന്നില്ല.

ഈ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് ഇയാൾ മാതാപിതാക്കളോട് തർക്കത്തിലായിരുന്നു. മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തതോടെ സ്വത്ത് കൈവശപ്പെടുത്താൻ സുഹൃത്തുക്കളുടെ സഹായത്തോടെ അബ്ദുൾ റഹ്മാൻ മാപിതാക്കളെ കൊലപ്പെടുത്തുകയായിരുന്നു. തസ്ലിം ബാനു(50) ഷമിം അഹമ്മദ്(55) ദമ്പതികളുടെ ഒറ്റ മകനാണ് അബ്ദുൾ റഹ്മാൻ .

കഴിഞ്ഞ മാസം മാതാപിതാക്കൾ ഉറങ്ങിക്കിടക്കവെ അബ്ദുൾ റഹ്മാൻ കൂട്ടുപ്രതികളെ വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ലഹരിക്ക് അടിമയായ അബ്ദുൾ റഹ്മാന്റെ പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുറ്റം സമ്മതിച്ചതോടെ പൊലീസ് അബ്ദുൾ റഹ്മാന്റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാതാപിതാക്കളെ കൊലപ്പെടുത്താനായി 2.5 ലക്ഷം രൂപയാണ് അബ്ദുൾ റഹ്മാൻ സുഹൃത്തുക്കൾക്ക് നൽകിയത്.