കൈവിരൽ തുമ്പത്ത് ഫേസ്‌ബുക്കും ട്വിറ്ററും പോലുള്ള സോഷ്യൽ മീഡിയകൾ എത്തി നിൽക്കുമ്പോൾ അതു ദുരുപയോഗം ചെയ്യുന്നവരും ധാരാളമാണ്. മറ്റുള്ളവരെ കുറിച്ച് എന്തും പറയാനും നുണക്കഥകൾ പ്രചരിപ്പിക്കാനും വ്യാജ അക്കൗണ്ടുകൾ വഴി മറ്റുള്ളവരെ അപമാനിക്കാനും ഒക്കെയുള്ള സഥലമായി ഇപ്പോൾ ഫേസ്‌ബുക്കും ട്വിറ്ററും ഒക്കെ മാറി കഴിഞ്ഞു. ഒടുവിൽ നല്ല ഉദ്ദേശത്തോടെ തുടങ്ങിയ ഈ സാമൂഹിക മാധ്യമങ്ങൾ എല്ലാം തന്നെ പൊതുജനങ്ങൾ മലിനമാക്കിയതോടെ ഇവയുടെ പൂട്ടിക്കെട്ടലിനും പൊതു ജനം കാരണക്കാരാകുമെന്നാണ് പുതിയ റിപ്പോർട്ട്.

ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ സോഷ്യൽ മീഡിയ നിലം പൊത്തും. ജനങ്ങളുടെ സ്വഭാവ വൈകൃത്യങ്ങൾക്കുള്ള സ്ഥലമായി ഫേസ്‌ബുക്കും ട്വിറ്ററും മാറിയതടെ ഇത് ഇവയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ ഈ സ്വഭാവം മൂലമായിരിക്കും ഫേസ്‌ബുക്കിന്റെയും ട്വിറ്ററിന്റെയും നാശമെന്ന് ടോപ്പ് അക്കാദമിക്കുകൾ മുന്നറിയിപ്പ് നൽകി.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മേൽ സോഷ്യൽ മീഡിയയുടെ ഒരു നിയന്ത്രണവും ഇല്ല. ഇത്തരം വാർത്തകൾ പരത്താൻ സോഷ്യൽ മീഡിയകൾ സഹായകമാവുകയാണെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസർ ഡോക്ടർ ഡാമിയാൻ തമ്പിനി മുന്നറിയിപ്പ് നൽകി. ഇത് സോഷ്യൽ മീഡിയകളുടെ തകർച്ചയുടെ ആരംഭമാണ്.

മറ്റുള്ളവർ അപമാനിക്കപ്പെടുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഈ സൈറ്റുകളിൽ വന്നു വീഴുന്നു. ഇതോടെ വിശ്വാസ്യത ഇല്ലാതാകുന്നു. ഗൂഗിളും യൂട്യുബുമൊക്കെ ഭീകരരെ സഹായിക്കുന്നതായും വിമർശനം നേരത്തെ ഉയർന്നിരുന്നു. ബോംബ് ഉണ്ടാക്കുന്നത് എങ്ങിനെ എന്നൊക്കെ അറിയാൻ ഇവ സഹായിക്കുന്നു.

അതിനാൽ സോഷ്യൽ മീഡിയയുടെ വിധി ജനങ്ങളുടെ കയ്യിലാണ്.ജനം സൂക്ഷിച്ചില്ലെങ്കിൽ അധികം വൈകാതെ തന്നെ ഇവ വീഴുമെന്നാണ് വിലയിരുത്തപ്പെടുന്നത്.