ലോകമാകമാനമുള്ള 50 മില്യൺ ഫേസ്‌ബുക്ക് യൂസർമാരുടെ സ്വകാര്യവിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തിന് വിറ്റുവെന്ന വാർത്ത ലോകം ഞെട്ടലോടെയും രോഷത്തോടെയുണാണ് ഉൾക്കൊണ്ടിരിക്കുന്നത്. ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട വിവിധ ആപ്ലിക്കേഷനുകൾ വളഞ്ഞിട്ട് പിടിച്ച് നിങ്ങളുടെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഈ അവസരത്തിൽ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ട് രക്ഷപ്പെടാനാണ് വാട്സാപ്പ് സ്ഥാപകൻ നിർദ്ദേശിക്കുന്നത്. എന്നാൽ ഡിലീറ്റ് ചെയ്താലും നിങ്ങളുടെ വിലപ്പെട്ട ഡാറ്റകൾ ചോരുമെന്നും റിപ്പോർട്ടുണ്ട്.

ഇതിനെ തുടർന്ന് ലോകമാകമാനമുള്ള ഫേസ്‌ബുക്ക് ഉപഭോക്താക്കൾ കടുത്ത ആശങ്കയിലും രോഷത്തിലുമായിരിക്കുകയാണ്. ഫേസ്‌ബുക്ക് ഇത്തരത്തിൽ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവുും വലിയ പ്രതിസന്ധിയാണെന്നാണ് റിപ്പോർട്ട്. ഫേസ്‌ബുക്കിനായി പ്ലഗിൻസ് ചെയ്യപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് സോഫ്റ്റ് വെയറുകൾ തങ്ങളുടെ നിർണായകമായ ഡാറ്റകൾ ചോർത്തുന്നതിലുള്ള ഞെട്ടൽ നിരവധി യൂസർമാർ ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. ആമസോൺ, ബുസ്ഫീഡ്, എക്സ്പീഡിയ, എറ്റ്സി, ഇൻസ്റ്റാഗ്രാം, സ്പോട്ടിഫൈ, ടിൻഡർ തുടങ്ങി ഫേസ്‌ബുക്കുമായി കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന ജനകീയമായ നിരവധ ആപ്പുകൾ നിങ്ങളുടെ ഡാറ്റകൾ അനുവാദമില്ലാതെ ചോർത്തുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.