ന്യൂഡൽഹി: മോദി സർക്കാരിനെതിരെ വലിയ അഴിമതി ആരോപണം എന്ന മട്ടിൽ കോൺഗ്രസ് അവതരിപ്പിക്കുന്ന റാഫേൽ ഇടപാടിൽ ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നും മറിച്ച് യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ഉടമ്പടിയിൽ നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് റാഫേൽ വിമാനങ്ങളുടെ ബേസ് മോഡൽ എൻഡിഎ സർക്കാർ വാങ്ങുന്നതെന്നും റിപ്പോർട്ട്. മന്മോഹൻ സിങ് സർക്കാരിന്റെ കാലത്തേക്കാൾ പത്തു ദശലക്ഷം യൂറോ കുറവ് വിലയ്ക്കാണ് മോദി സർക്കാർ ഫ്രാൻസുമായി റാഫേൽ കരാറിൽ ഏർപ്പെട്ടതെന്ന വിവരമാണ് പുറത്തുവരുന്നത്. മോദി സർക്കാർ വലിയ അഴിമതി കാട്ടിയെന്ന മട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന പ്രചരണം യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണെന്ന് ഇക്കണോമിക് ടൈംസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇൻഡോ-ഫ്രാൻസ് റാഫേൽ കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടത് പ്രകാരം 36 അത്യാധുനിക റാഫേൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. മന്മോഹൻ സിങ് സർക്കാരിന്റെ കാലത്തെ ഉടമ്പടി 126 മീഡിയം മൾട്ടി റോൾ കോമ്പാറ്റ് എയർക്രാഫ്റ്റുകൾ (എംഎംആർസിഎ) വാങ്ങാനായിരുന്നു. ഒരു വിമാനത്തിന്റെ ബേസ് മോഡലിന്റെ വില പരിശോധിച്ചാൽ മന്മോഹന്റെ കാലത്തെ കരാറിനേക്കാൾ കുറവാണ് മോദി സർക്കാർ ഉണ്ടാക്കിയ കരാറിലെന്ന് ഡിഫൻസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.