ആലപ്പുഴ: പ്രമുഖ നിർമ്മാതാവും സുനിതാ പ്രൊഡക്ഷൻ ഉടമയുമായ ആരോമ മണി നൽകി വഞ്ചനാ കേസിൽ നടൻ ഫഹദ് ഫാസിലിന് മുൻകൂർ ജാമ്യം. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളില്ലാതെ നടന് മുൻകൂർ ജാമ്യം നൽകിയത്. 2012ൽ ശ്യാമപ്രസാദിന്റെ 'ആർട്ടിസ്റ്റ്' എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. 'അയ്യർ ഇൻ പാക്കിസ്ഥാൻ' എന്ന സിനിമയിൽ നായകനായി അഭിനയിക്കുന്നതിന് 14 ലക്ഷം രൂപ കരാർ ഒപ്പിട്ട് വാങ്ങിയശേഷം അഭിനയിച്ചില്ലെന്നാണ് കേസ്.

ഫഹദ് പിന്മാറിയതിനെ തുടർന്ന് തനിക്ക് മൂന്നുകോടി രൂപ നഷ്ടമുണ്ടായതായി ആരോപിച്ച് ഹർജിക്കാരൻ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം നൽകി. ഹർജി സ്വീകരിച്ച കോടതി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ സിനിമയെക്കുറിച്ച് ചർച്ച ചെയ്തതല്ലാതെ കഥയെക്കുറിച്ച് നിർമ്മാതാവ് പറഞ്ഞിരുന്നില്ലെന്ന് ഫഹദിന്റെ അഭിഭാഷകൻ അഡ്വ. ബി ശിവദാസ് പറഞ്ഞു. പിന്നീട് കഥ കേട്ടപ്പോൾ സിനിമയ്ക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കിയാണ് ഫഹദ് ഇതിൽനിന്ന് പിന്മാറിയത്. സിനിമയുടെ ഫോട്ടോ ഷൂട്ട് ഉൾപ്പടെയുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു എങ്കിലും ഇതിന് ശേഷം ചിത്രത്തിൽ അഭിനയിക്കില്ല എന്ന ഫഹദ് ഫാസിൽ അറിയിക്കുകയായിരുന്നു.

കന്റോൺമെന്‌റ് പൊലീസ് സ്റ്റേഷനിൽ അരോമ മണി പരാതി നൽകിയിരുന്നു എങ്കിലും ഒത്തുതീർപ്പ് ശ്രമങ്ങൾ മാത്രമാണ് നടന്നത്. കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഇതിനേ തുടർന്നാണ് മണി കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാൻ നിർദേശിച്ചതും. അഡ്വാൻസ് തുകയായി 10 ലക്ഷത്തിന്റെയും ഏഴുലക്ഷത്തിന്റെയും രണ്ട് ചെക്കുകൾ കൈപ്പറ്റിയെങ്കിലും തുക മാറിയെടുത്തില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചെക്കുകൾ കോടതിയിൽ ഹാജരാക്കി.