പോലീസ് എന്നു പറഞ്ഞാൽ എല്ലാവരുടെ മനസിലും പരുക്കനും മഴുവൻ സമയം എയറുപിടിക്കുന്ന, എന്തിനും ഏതിനും പെട്ടന്ന് ചൂടാവുന്ന ഒരു ഭീകരനെയാണ് ഓർമ വരുന്നത്.. എന്താ നിങ്ങളുടെ മനസിലും അങ്ങനെയാണോ? കണ്ട സിനിമയിലും കേട്ട കഥകളിലും എല്ലാം ലോക്കപ്പ് മർദ്ദനവും ചെക്കിങ്ങിനിടയിൽ പണം പിടിച്ചു പറിക്കുന്നതുമായ പൊലീസ് കഥാപാത്രങ്ങളാണ് നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്.

ജനമൈത്രി പൊലീസ് വന്നപ്പോൾ ഒരു പരിതി വരെ അതിൽ ചെറിയ മാറ്റങ്ങൾ വിട്ടുണ്ടെങ്കിലും പൊലീസുകാരനും സ്‌റ്റേഷനും ചെക്കിങ്ങുമെല്ലാം ബോറൻ അനുഭവങ്ങളാണ്. പക്ഷേ, എല്ലാവരും അങ്ങനെയാണെന്നു പറയാൻ കഴിയുകയില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കർമ നിരതരായ പൊലീസുകാരും സമൂഹത്തിൽ ഉണ്ട്.

അത്തരം ഒരു അനുഭവം പങ്കുവച്ചത് ഫൈസൽ എന്ന പ്രവാസിയാണ്. അവധിക്ക് നാട്ടിൽ വന്നപ്പോൾ നടത്തിയ ഊട്ടിയാത്രാനുഭവമാണ് ഫൈസൽ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം എന്നാണ് ഫൈസൽ ഫേസ്‌ബുക്കിൽ കറിക്കുന്നത്.

അർദ്ധരാത്രി കോരിച്ചൊരിയുന്ന മഴയിൽ വണ്ടിഓടിച്ചു പോകുമ്പോൾ പാതിവഴിയിൽ പൊലീസ് ചെക്കിങ്ങിനു കൈ കാണിച്ചപ്പോൾ 'വിടുന്നു വരുന്നു,ഉറക്കം വരുന്നുണ്ടോ ഉണ്ടെങ്കിൽ വണ്ടി അവിടെ സൈഡാക്കി കുറച്ചു സമയം ഉറങ്ങിയിട്ട് പോയാൽ മതി രണ്ടുപേർക്കും ഡ്രൈവിങ് അറിയുമോ മാറി മാറി ഓടിക്കണം. എന്നൊക്കെ സ്‌നേഹത്തോടെ ഉപദേശിക്കുന്ന പൊലീസുകാരനെ കണ്ടാൽ സന്തോഷം കൊണ്ട് ശരാശരി മലയാളിയുടെ കണ്ണ് നിറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ഇവിടെ ഫൈസലിന്റെ കണ്ണു നനഞ്ഞില്ലെങ്കിലും മറക്കാത്തൊരനുഭവമായി.

ഫൈസലിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ.....

കഴിഞ്ഞ വ്യാഴ്ച രാത്രി കുടുംബസമേതം ഒരു ഊട്ടി യാത്ര നടത്തി മടങ്ങിവരികയായിരുന്നു. എടവണ്ണ ടൗൺ കഴിഞ്ഞു അരീക്കോട്ടേക്കും മഞ്ചേരിയിലേക്കും തിരിയുന്ന ജംക്ഷനിൽ എത്തി സമയം രാത്രി 2 മണി കഴിഞ്ഞിരിക്കുന്നു നല്ല മഴയും. അപ്പോളാണ് റോഡ് സൈസിൽ പൊലീസ് ജീപ്പ് നില്കുന്നത് കണ്ടത് ഞങ്ങളുടെ വണ്ടിക്കു കൈകാണിച്ചു നിർത്തി സ്വാഭാവികമായും വണ്ടിയുടെ പേപ്പേഴ്‌സ് എല്ലാം എടുക്കാൻ പരാതിയ എന്നെ തടഞ്ഞു കൊണ്ട് ആദ്യം കൈകാണിച്ചു സിവിൽ പൊലീസ് ഓഫീസർ എവിടുന്നു വരുന്നു എന്ന് ചോദിച്ചു. ഉറക്കം വരുന്നുണ്ടോ ഉണ്ടെങ്കിൽ വണ്ടി അവിടെ സൈഡാക്കി കുറച്ചു സമയം ഉറങ്ങിയിട്ട് പോയാൽ മതി രണ്ടുപേർക്കും ഡ്രൈവിങ് അറിയുമോ മാറി മാറി ഓടിക്കണം (അനിയനാണ് വണ്ടി ഓടിക്കുന്നത് ഞാൻ ഫ്രന്റ് സീറ്റിലും) എന്നൊക്കെ പറഞ്ഞു . അദ്ദേഹത്തിന്റെ പുറകിൽ തന്നെ സബ് ഇൻസ്പെക്ടർ വന്നു ഇതുപോലെ തന്നെ സ്പീഡ് കുറച്ചു ഓടിക്കണം ഉറക്കം വരുന്നുണ്ടെങ്കിൽ വണ്ടി സൈഡാക്കി കുറച്ചു നേരം ഉറങ്ങിയിട്ട് പോയാൽ മതി എന്നും മഴയുള്ളതു കൊണ്ട് ഒരുപാടു അപകടങ്ങൾ ഉണ്ടാകുന്നുണ്ട് സൂക്ഷിച്ചു പോകണമെന്നും പറഞ്ഞു.

ഒരുപാടു വാഹന പരിശോധന കണ്ടിട്ടുണ്ടെങ്കിലും നട്ട പാതിരാ നേരത്തു കോരിച്ചൊരിയുന്ന മഴയത്തു നിന്ന് ജനങളുടെ സുരക്ഷക്കുവേണ്ടി മാത്രം നിൽക്കുന്ന ആ പൊലീസുകാരെ ഒരിക്കലും മറക്കില്ല ... Salute You സർ.