മലപ്പുറം: കഴിഞ്ഞ എട്ടുവർഷമായി മലപ്പുറത്ത് ഖദീജ നടത്തിവന്നത് വ്യാജ ചികിത്സ. അസുഖവുമായി വരുന്നവർക്ക് അനധികൃതമായ ആയുർവേദ മരുന്ന് കുറിച്ച് നൽകിയായിരുന്നു ചികിത്സ. മലപ്പുറം കുറ്റിപ്പുറം പേരശന്നൂരിലായിരുന്നു കദീജയുടെ ചികിത്സ. എന്നാൽ കോവിഡ് കാലത്തും ചട്ടംലംഘിച്ച് ചികിത്സ നടത്തുന്നത് അറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

പേരശനൂർ കട്ടച്ചിറ വീട്ടിൽ സൈനുദ്ധീന്റെ ഭാര്യയായ കദീജ (43)യെ കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രൻ മേലയിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രതി അനധികൃതമായ ആയുർവേദ മരുന്ന് കുറിച്ച് നൽകിയായിരുന്നതായി കണ്ടെത്തിയത്. കോവിഡ് മാനദന്ധങ്ങൾ ലംഘിച്ച് ഇവരുടെ വീട്ടിൽ ആളുകളെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രൻ മേലയിൽ എസ്‌ഐ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

അതേ സമയം മലപ്പുറം പെരിന്തൽമണ്ണയിലെ വ്യാജ സിദ്ദന്മാർക്ക് മരുന്നെത്തിച്ചു നൽകിയ രണ്ടുപേരെ മാസങ്ങൾക്ക് മുമ്പ് ഇതെ ഉദ്യോഗസ്ഥനായ ശശീന്ദ്രൻ മേലയിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ലഹരി ഉപയോഗം നിർത്തുവാനും ലൈംഗിക പ്രശ്‌നത്തിനും വ്യാജ ചികിത്സ നടത്തിയതിന് അറസ്റ്റിലായവർക്ക് മരുന്ന് എത്തിച്ചിരുന്ന വിതരണക്കാരായ രണ്ടുപേരെ പൊലീസ് അന്ന് അറസ്റ്റുചെയ്തത്. പരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്ത തച്ചനാട്ടുകര അബ്ദുൾഖാദർ മുസ്ലിയാർക്ക് മരുന്ന് നൽകിയിരുന്ന ചെർപ്പുളശ്ശേരിയിലെ തോപ്പയിൽ അൻസാറലി(45), ഇയാൾക്ക് മരുന്ന് നൽകിയിരുന്ന കോട്ടക്കൽ കേന്ദ്രീകരിച്ചുള്ള മരുന്ന് വിതരണ കേന്ദ്രത്തിലെ പൂളക്കാട്ട് അരവിന്ദാക്ഷൻ(58) എന്നിവരെയാണ് സിഐ. ശശീന്ദ്രൻ മേലയിൽ അറസ്റ്റുചെയ്തിരുന്നത്.

അനുമതിയില്ലാതെ വിൽക്കാൻ പാടില്ലാത്ത അലോപ്പതി ഗുളികയുടെ 300 സ്ട്രിപ്പുകൾ കൈമാറുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. തുടർന്ന് മലപ്പുറം ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ശാന്തികൃഷണയുടെ നേതൃത്വത്തിൽ മരുന്നുകൾ പരിശോധിച്ചിരുന്നു. റീട്ടെയിൽ ലൈസൻസ് ഉള്ളവർക്ക മാത്രം വിൽക്കാവുന്ന ഈ ഗുളികകൾ കഴിക്കുന്നത് ഹൃദയാഘാതമുണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന് സിഐ. പറഞ്ഞു. മരുന്ന് പാക്കിറ്റിന്മേൽ തന്നെ കാർഡിയോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരമേ മരുന്ന് കഴിക്കാവൂവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അരവിന്ദാക്ഷന് മരുന്ന കിട്ടിയത് തിരൂരങ്ങാടിയിൽ നിന്നാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് വിശദാന്വേഷണം നടത്തി വരികയായിരുന്നു.