ബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദക്ലിപ്പ് തന്റെതല്ലെന്ന് നടൻ അനൂപ് മേനോൻ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അനൂപ് മോനോൻ ഇക്കാര്യം തുറന്ന് പറഞ്ഞത്. അനൂപ് മേനോന്റെ കിടിലം മറുപടി എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. കിടിലം എന്ന വാക്ക് ഇഷ്ടപ്പെട്ടുവെന്നും എന്നാൽ ശബ്ദത്തിനുടമ താനല്ലെന്നും അനൂപ് മോനോൻ വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ടവരേ,
'അനൂപ് മേനോന്റെ കിടിലം മറുപടി'' എന്ന പേരിലൊരു ഓഡിയോ ക്ലിപ്പ് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.ജാതി-മതസംബന്ധിയായും, വിശിഷ്യാ ശബരിമലവിവാദത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് പ്രസ്തുതവോയ്‌സ്‌നോട്ടിന്റെ ഉള്ളടക്കം. ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് എനിക്കിഷ്ടമായെങ്കിലും, ആ ശബ്ദത്തിന്റെ ഉടമ ഞാനല്ല എന്ന് വ്യക്തമാക്കട്ടെ. ആ ശബ്ദത്തിന്റെ ഭാഷാരീതിയനുസരിച്ച് അത് കണ്ണൂർ/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാദ്ധ്യത. നല്ല ഭാഷാപ്രാവീണ്യവും, ആധികാരികതയുമുള്ള ആരോ ഒരാൾ. ഇവിടെ ഈ സൈബറിടത്തിലും, പുറത്തും പലർക്കുമറിയാവുന്നത് പോലെ മതത്തിലോ, രാഷ്ട്രീയത്തിലോ ഒട്ടും താൽപര്യമില്ലാത്ത ഒരാളാണ് ഞാനെന്ന് ഒന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.അതു കൊണ്ട് തന്നെ ആ പ്രാസംഗികൻ വെളിച്ചത്ത് വന്ന് സ്വന്തം ശബ്ദം ഏറ്റെടുക്കണം എന്ന് വിനയപൂർവ്വം ഞാനപേക്ഷിക്കുന്നു.

ഇനി പറയാനുള്ളത് മെസേജ് ഫോർവേഡ് ചെയ്യുന്നവരോടാണ്:
നിങ്ങൾ വിശ്വസിക്കുന്നഒരു ആശയം പ്രചരിപ്പിക്കാൻ എന്റെ പേരുപയോഗിക്കുന്നതിൽ എന്ത് മാത്രം ധാർമ്മികതയുണ്ടെന്ന് ഒന്നാലോചിക്കുക. ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ ''അത് അനൂപ് മേനോനാണെന്ന്'' പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാൾക്ക് തിരിച്ചുകൊടുക്കുക.
സ്‌നേഹപൂർവ്വം
അനൂപ് മേനോൻ

അതേസമയം ഈ ശബ്ദരേഖയിലെ വ്യക്തി ഹിന്ദു ഐക്യവേദി നേതാവായ കോഴിക്കോട് കല്ലാച്ചി സ്വദേശി രാജേഷ് പെരുമുണ്ടശേരി ആണെന്ന് ചിലർ അനൂപ് മേനോന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.