തൊടുപുഴ : തൊടുപുഴ ഫാമിലി കോടതിയിൽ ഭർത്താവിനും വീട്ടുകാർക്കും എതിരെ ഫയൽ ചെയ്ത കേസിൽ ഭാര്യക്ക് അനുകൂലമായി കോടതി വിധി. 63,00,160 രൂപയും, 65 പവൻ സ്വർണ്ണവും, വീടും സ്ഥലവും ഭാര്യയ്ക്ക് നൽകാനാണ് കോടതി വിധി. ഭർത്താവിനും, ഭർത്താവിന്റെ മാതാപിതാക്കൾക്കും എതിരെ ഫയൽ ചെയ്ത കേസിലാണ് വിധി.

വണ്ണപ്പുറം കൂട്ടുങ്കൽ ജോളിക്കും, ജോളിയുടെ മാതാപിതാക്കൾക്കുമെതിരെ ഭാര്യ നൽകിയ കേസിലാണ് ജഡ്ജി എം. കെ. പ്രസന്നകുമാരിയുടെ സുപ്രധാന വിധി. വിവാഹ സമയം കുടുംബ വിഹിതമായി നൽകിയ 50 പവൻ സ്വർണം, ഭർത്താവിനോടും, മാതാപിതാക്കളോടും ഹർജിക്കാരിക്ക് തിരികെ നൽകുവാൻ കോടതി നിർദേശിച്ചു. ഇതോടൊപ്പം ഹർജിക്കാരി പിന്നീട് സമ്പാദിച്ച 15 പവൻ സ്വർണം ഭർത്താവിനോടും തിരികെ നൽകുവാനുമാണ് വിധിയിലെ നിർദ്ദേശം.

1998 മുതൽ ഹർജിക്കാരി പലപ്പോഴായി ഭർത്താവിന് നൽകിയ 20 ലക്ഷം രൂപയും, 2006 ലും 2009 ലും വസ്തുക്കൾ വിറ്റ വകയിൽ ഭർത്താവിന് കിട്ടിയ പണവും, വിവാഹ സമയം നൽകിയ 5 ലക്ഷം രൂപയും ഉൾപ്പെടെ 63,00,160 രൂപയുമാണ് ഹർജിക്കാരിക്ക് തിരികെ നൽകാൻ വിധിയായിട്ടുള്ളത്.

വിധി തുക 3 മാസത്തിനുള്ളിൽ ഭാര്യയ്ക്ക് നൽകണമെന്നും അല്ലാത്ത പക്ഷം ഭർത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള വസ്തു ലേലം ചെയ്ത് ഈടാക്കിയെടുക്കാമെന്നും കോടതി അനുവദിച്ചു. കൂടാതെ 2006 ജൂലായ് 19ന് ഭാര്യയുടെയും, ഭർത്താവിന്റെയും പേരിൽ വാങ്ങിയ 15 സെന്റ് വസ്തുവിൽ 2007 ൽ പുതുതായി പണിത വീടും ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കോടതി ഉത്തരവായി.

ഈ സ്ഥലം സംബന്ധിച്ച് ഭർത്താവിന് എതിരെ ശാശ്വത നിരോധന ഉത്തരവും കുടുബ കോടതി വിധിച്ചിട്ടുണ്ട്. ഭാര്യ ഡൽഹിയിലും, സൗദിയിലും ജോലി ചെയ്ത് ഉണ്ടാക്കിയ പണം മുഴുവൻ ഭർത്താവ് ധൂർത്ത് കാണിച്ച് നശിപ്പിച്ചതായും കോടതി നിരീക്ഷിച്ചു. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ ബിജു പറയന്നിലം, ജോബി ജോൺ, അഞ്ജു കെ. സുരേന്ദ്രൻ, എന്നിവർ ഹാജരായി.