ബാരാമുള്ള: ജമ്മു കശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിലിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനായ മുദാസിർ അഹമ്മദ് വീരമൃത്യു വരിച്ചത്. മൂന്ന് പാക്കിസ്ഥാൻ ഭീകരരെ ഈ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു.

മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ച മുദാസിർ അഹമ്മദിന്റെ പിതാവിന്റെ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വൈറലാകുന്നത്. വീരമൃത്യു വരിച്ച ദാസിർ അഹമ്മദിന്റെ ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

'എന്റെ മകൻ ഒരിക്കലും മടങ്ങിവരില്ല, പക്ഷെ നൂറുകണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആ ഭീകരവാദികളെ ഇല്ലാതാക്കിയാണ് അവൻ പോയത്' --മുദാസിർ അഹമ്മദിന്റെ പിതാവ് മഖ്സൂദ് അഹമ്മദ് ഷെയ്ഖ് പറഞ്ഞു.

ബാരാമുള്ളയിലെ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ ഭീകരരുടെ വെടിയേറ്റ് ശ്രീനഗറിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ മാസങ്ങളായി പ്രവർത്തിച്ചു വരികയായിരുന്ന മൂന്ന് പാക്കിസ്ഥാനി ഭീകരരെ വധിച്ചെന്ന് കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.

''ബുധനാഴ്ച കശ്മീരിലുടനീളം സുരക്ഷ സേനയുടെ പരിശോധന ശക്തമായിരുന്നു. ക്രീരി ഏരിയയിലെ നജിഭട്ട് ക്രോസിംഗിൽ അത്തരത്തിലുള്ള പരിശോധന സംഘത്തിനെതിരെ മൂന്ന് പാക്കിസ്ഥാൻ ജെയ്ഷെ ഇഎം ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഇവരെ നേരിടവെയാണ് പൊലീസ് ഉദ്യോഗസ്ഥന് മുദാസിർ അഹമ്മദ് വീരമൃത്യു വരിച്ചത് ഈ ഭീകരരെ വധിച്ചു'' ഐജിപി ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മൂന്ന് ഭീകരർ ശ്രീനഗറിൽ വന്ന് ആക്രമണം ആസൂത്രണം ചെയ്ത് ശ്രീനഗറിലേക്ക് വരുകയായിരുന്നു എന്നാണ് കശ്മീർ ഐജിപി വിജയ് കുമാർ പറയുന്നത്. കഴിഞ്ഞ മൂന്ന് നാല് മാസമായി ഗുൽമാർഗിലെ മലയോര മേഖലകളിൽ ഭീകരർ സജീവമാണെന്ന് ഐജിപി പറഞ്ഞു. ഞങ്ങൾ അവരെ പതിവായി നിരീക്ഷിക്കുന്നുണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു, ഈ വർഷം ഇതുവരെ സുരക്ഷാ സേനയുമായുള്ള വിവിധ ഏറ്റുമുട്ടലുകളിൽ 22 പാക്കിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.