മൂന്നാം വയസിൽ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറച്ചിലുമായി ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ക്ക്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

'വെറും മൂന്ന് വയസുള്ളപ്പോഴാണ് ആദ്യമായി ഞാൻ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്..ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായാണ് പലരും കരുതുന്നത്. അതിനാൽ തന്നെ പല സ്ത്രീകളും ഇക്കാര്യങ്ങൾ തുറന്നു പറയാൻ മടിക്കും. ഇന്ന് ലോകം മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതൽ ബോധവത്കരണം ഇതിനെക്കുറിച്ച് നൽകുന്നു.

ലിം?ഗപരമായ വേർതിരിവ് ഭീകരമാണ്. ഓരോ ദിവസവും ഞങ്ങൾ നടത്തുന്നത് പോരാട്ടമാണ്. ഓരോ സ്ത്രീയും ഓരോ ന്യൂനപക്ഷവും നിത്യവും നടത്തുന്ന പോരാട്ടമാണ്. എന്നാൽ ഭാവിയിൽ എനിക്ക് പ്രതീക്ഷയുണ്ട്'. ഫാത്തിമ പറയുന്നു

കരിയറിന്റെ തുടക്കത്തിൽ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവവും താരം വെളിപ്പെടുത്തി.

'എനിക്ക് കാസ്റ്റിങ് കൗച്ചിനെ നേരിടേണ്ടി വന്നിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങുന്നതിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറഞ്ഞ സാഹചര്യങ്ങളുണ്ട്. പല പ്രോജക്ടിൽ നിന്നും തഴയപ്പെട്ടിട്ടുണ്ട്. ഫാത്തിമ പറയുന്നു

1997 ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ചാച്ചി 420 ലൂടെ ബാലതാരമായാണ് ഫാത്തിമ സന സിനിമയിലെത്തുന്നത്. ആമിർ ഖാൻ ചിത്രമായ ദംഗലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ഫാത്തിമ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തിലെത്തി. അനുരാഗ് ബാസുവിന്റെ ലുഡോ ആണ് ഫാത്തിമയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. നെറ്റ്ഫ്‌ളിക്‌സിൽ നവംബർ 12 ന് ചിത്രം റിലീസിനെത്തും