കൊച്ചി: സിനിമ കാണാൻ കൊടുക്കേണ്ടത് 103 രൂപ. ഇടവേളയിൽ പുറത്തിറങ്ങി ഒരു കട്ടനടിച്ചാൽ അതിന് 100 രൂപ കൊടുക്കേണ്ടിവന്നാലോ? ഒബ്‌റോൺ മാളിലെ തീവെട്ടിക്കൊള്ളയ്്ക്ക് എതിരെ സംവിധായകനായ സുജിത്ത് വാസുദേവൻ ഇട്ട പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഇതോടെ മാളിലെ തിയേറ്ററിനെതിരെ ജനരോഷമുയരുകയാണ്. നിരവധി പേരാണ് ഈ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ കമന്റുമായി എത്തുന്നത്.

ഒബ്‌റോൺ മാളിലെ പിവിആർ സിനിമാക്‌സിൽ ഒരു സിനിമ കാണാൻ വെറും 103 രൂപ നൽകിയാൽ മതി. എന്നാൽ ഇടവേളക്ക് ഇറങ്ങുന്ന കാണികൾക്ക് ഒരു കട്ടൻ ചായ കുടിക്കാനും 100 രൂപ നൽകേണ്ടി വന്നാലോ? എന്ന ചോദ്യമുയർത്തിയാണ് സംവിധായകനും, ഛായഗ്രാഹകനുമായ സുജിത്ത് വാസുദേവൻ ഒബ്‌റോൺ മാളിൽ സ്ഥിതി ചെയ്യുന്ന സിനിമാക്‌സിന്റെ ക്യാൻീനിൽ നടക്കുന്ന ഈ കൊള്ള പുറത്തുകൊണ്ട് വന്നിരിക്കുന്നത്.

പിവിആർ സിനിമാക്‌സിന്റെ ഫുഡ് ഡിവിഷൻ ബില്ല് ഉൾപ്പെടെ സുജിത്ത് തന്റെ ഫേസ്‌ബുക്കിൽ പങ്കുവച്ച വിഷയം ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. ഒരു കട്ടൻ ചായ തയ്യാറാക്കാനുണ്ടാകുന്ന ചെലവ് പരമാവധി എത്ര വരുമെന്ന് വ്യക്തമാക്കിയാണ് സുജിത്തിന്റെ പോസ്റ്റ്. തിളച്ച വെള്ളത്തിലേക്ക് 5രൂപയുടെ ടീ സാഷെയും, രണ്ട് ടീസ്പൂൺ പഞ്ചസാരയും മാത്രം തന്നെയാണ് ഫിൽട്ടർ കോഫി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ കട്ടൻചായയുണ്ടാകാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് സുജിത്ത് ചൂണ്ടിക്കാട്ടുന്നു.

പുറത്ത് നിന്നുള്ള ഭക്ഷണത്തിന് പ്രവേശനം വിലക്കിയിരിക്കുന്ന സിനിമാക്‌സിൽ മറ്റ് ഭക്ഷ്യവസ്തുക്കൾക്കും പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്. ഇത്തരത്തിൽ എയർപോർട്ടുകളിലെയും മാളുകളിലെ സിനിമാശാലകളിലേയും ക്യാന്റീനുകളിലും സ്റ്റാളുകളിലും വൻ കൊള്ളയാണ് നടക്കുന്നതെന്ന് നേരത്തെ തന്നെ നിരവധി ആക്ഷേപം ഉയർന്നിട്ടുണ്ട്.

എന്നാലും ഒരു കട്ടൻ ചായക്ക് നൂറുരൂപ നൽകേണ്ട ഗതികേടിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള സുജിത്തിന്റെ പോസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.