യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. രഹസ്യാന്വേഷണ ഏജൻസിയെ നയിക്കാൻ ജയിംസ് കോമി പ്രാപ്തനല്ലെന്ന് കാട്ടിയാണ് ജയിംസ് കോമിയെ പുറത്താക്കിയത്. എഫ്.ബി.ഐ മേധാവിയെ നീക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്നും പുതിയ മേധാവിയെ ഉടൻ നിയമിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ട്രംപിന്റെ റഷ്യൻ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോമിയുടെ പുറത്താക്കൽ .

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് എഫ് ബിഐ അന്വേഷിക്കുകയായിരുന്നു. എഫ്ബിഐയുടെ ഈ നീക്കമാണ് കോമിയുടെ കസേര തെറിക്കാൻ കാരണമെന്ന് ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നു. എഫ്.ബി.ഐ മേധാവിയെ പുറത്താക്കിയ ട്രംപിന്റെ നടപടി വലിയ പിഴവാണെന്ന് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ പ്രതികരിച്ചു. ജയിംസ് കോമിയെ മാറ്റിയത് രാജ്യത്തിനും രഹസ്യാന്വേഷണ ഏജൻസിക്കും വലിയ നഷ്ടമാണെന്ന് റിപ്പബ്ലിക്കൻ സെനറ്റർ റിച്ചാർഡ് ബർ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ചതല്ല റഷ്യ-ട്രംപ് ബന്ധമെന്നും വർഷങ്ങൾക്കു മുമ്പേ ആരംഭിച്ച ഈ ബന്ധം സമീപ കാലത്ത് ശക്തി പ്രാപിക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന ഡോസിയർമുൻ പ്രസിഡന്റ് ബറാക് ഒബാമക്ക് ഇന്റലിജൻസ് വൃത്തങ്ങൾ നേരത്തെ കൈമാറിയിരുന്നു. ഈ രഹസ്യരേഖകൾ ഉപയോഗിച്ച് ട്രംപിനെ റഷ്യ ബ്ലാക് മെയിൽ ചെയ്യാൻ വരെ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മോസ്‌കോയിൽ പര്യടനം നടത്തുമ്പോൾ ട്രംപ് സന്ദർശിച്ച ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ റഷ്യ റെക്കോർഡ് ചെയ്തിരുന്നതായും രേഖയിൽ പരാമർശമുണ്ട്.

കൂടാതെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റനെതിരെ സൈബർ പ്രചാരണത്തിന് റഷ്യൻ പ്രസിഡന്റ് പുടിൻ ഉത്തരവിട്ടതിന്റെ രേഖകളും രഹസ്യാന്വേഷണ എജൻസി പെുറത്തു വിട്ടിരുന്നു. റഷ്യൻ മിലിട്ടറി ഇന്റലിജൻസാണ്‌ െഇത്തരമൊരു ഇടപെടൽ അമേരിക്കയിൽ നടത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ റഷ്യൻ ബന്ധത്തെ കുറിച്ച് ജയിംസ് കോമി അന്വേഷണം ആരംഭിച്ചത്.

യുഎസ് പ്രസിഡന്റു തിരഞ്ഞെടുപ്പു മുതൽ വിവാദനായകനാണ് കോമി. പ്രസിഡന്റു സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലെ തന്റെ പരാജയത്തിനു കാരണം എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയാണെന്ന് ആരോപിച്ച് ഹിലറി ക്ലിന്റൻ രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പിനു തൊട്ടുമുൻപേ സ്വകാര്യ ഇ-മെയിൽ കേസ് പുനരന്വേഷിക്കാനുള്ള എഫ്ബിഐ തീരുമാനമാണ് തന്റെ പരാജയത്തിനു കാരണമായതെന്നായിരുന്നു ഹിലരിയുടെ വിശദീകരണം. സന്ദേശങ്ങൾ കൈമാറാൻ ഹിലരി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചത് മനഃപൂർവമല്ലെന്ന ആദ്യ അന്വേഷണത്തിലെ നിഗമനത്തിൽ തന്നെയാണ് രണ്ടാമത്തെ അന്വേഷണത്തിലും എഫ്.ബി.ഐ എത്തിച്ചേർന്നത്. തുടർന്ന് ഹിരലിയെ കുറ്റവിമുക്തയാക്കുകയായിരുന്നു.