മുംബൈ: തന്റെ ആഡംബര കാർ ശേഖരത്തിൽ സച്ചിൻ ടെണ്ടുൽക്കർ ഒന്നുകൂടി ചേർത്തു. ഇത്തവണ, അത് ലംബോർഗിനി ഉറുസ് എസ് യു വിയാണ്. 4.22 കോടി രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിരവധി ആഡംബര കാറുകൾ ശേഖരത്തിലുണ്ടെങ്കിലും, അതുപ്രദർശിപ്പിക്കാൻ മടിയുള്ളയാളാണ് സച്ചിൻ. അടുത്തിടെ. മുംബൈയിൽ ഒരു വൈറ്റ് പോർഷെ 911 ടർബോ എസ് ഓടിച്ചുകൊണ്ടുപോകുന്ന സച്ചിനെ വ്‌ളോഗർമാർ കണ്ടുപിടിച്ചിരുന്നു. ഈ കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ സച്ചിന്റെ എസ്ആർടി സ്പോർട്സ് മാനേജ്‌മെന്റ് കമ്പനിയുടെ പേരിലാണ്.

സച്ചിന് ബിഎംഡബ്ലു കാറുകളോട് പ്രത്യേക ഇഷ്ടമുണ്ട്. ബിഎംഡബ്ല്യു 7 പരമ്പരയിലെ ലി, ബിഎംഡബ്ല്യു എക്‌സ് 5എം, ബിഎംഡബ്ല്യു ഐ8. , ബിഎംഡബ്ല്യു 5 സീരീസ് എല്ലാം സച്ചിന്റെ ശേഖരത്തിലുണ്ട്. ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ ആകും മുമ്പേ തുടങ്ങിയതാണ് സച്ചിന്റെ ബിഎംഡബ്ല്യു കമ്പം.

നേരത്തെ ഒരു ബിഎംഡബ്ല്യു എക്‌സ് 5 എം അദ്ദേഹം ഇറക്കുമതി ചെയ്തിരുന്നു. നിസാൻ ലിമിറ്റഡ് എഡിഷനായ ജി.ടി-ആർ ഈഗോയിസ്റ്റും മുൻ താരത്തിന്റെ പേരിലുണ്ട്. 43 കാർ മാത്രമാണ് നിസാൻ ഈ മോഡലിൽ ഇറക്കിയിരുന്നത്. ഇത് സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനും സച്ചിനായിരുന്നു.

മുമ്പിലെയും പിന്നിലെയും ബമ്പറുകളിൽ അടക്കം വ്യത്യാസവുമായാണ് ലംബോർഗിനി ഉറുസ് എസ് മോഡൽ അവതരിപ്പിച്ചിരുന്നത്. എയർ സസ്‌പെൻഷൻ സിസ്റ്റവും ബോണറ്റിൽ കൂളിങ് വെന്റുകളും ഇതിലുണ്ട്. നിലവിൽ ലംബോർഗിനിയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഉറുസ്. 2018 ജനുവരിയിലാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ വെറും 3.6 സെക്കഡ് മതി ഉറുസിന്. മണിക്കൂറിൽ 305 കിലോമീറ്ററാണ് പരമാവധി വേഗത. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്.

രോഹിത് ശർമയും ലംബോർഗിനി ഉറുസിന്റെ ഉടമയാണ്. വിരാട് കോലി 2018 ൽ ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി സ്പോർട്സ് കാർ വാങ്ങിയിരുന്നു. 3.29 കോടി മുതൽ 4.04 കോടി വരെയാണ് വില.