കൊച്ചി: ഫെഡറൽ ബാങ്കും യുഎഇയിലെ മുൻനിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മിൽ തന്ത്രപ്രധാന സഹകരണത്തിന് ധാരണയായി. ഇരു ബാങ്കുകളും കൈകോർത്തതോടെ യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാനുള്ള വഴി തുറന്നു. മശ്രിഖ് ബാങ്കിന്റെ അതിവേഗ പണയമക്കൽ സംവിധാനമായ ക്വിക്ക്‌റെമിറ്റ് വഴി ഫെഡറൽ ബാങ്ക് സഹകരണത്തോടെ ഉടനടി പണം ഇന്ത്യയിലെത്തിക്കാം. യുഎഇയിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നായ മശ്രിഖിന് യുറോപ്, യു.എസ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി 12 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. യുഎഇയിലെ ഏക സ്വകാര്യ ബാങ്ക് കൂടിയാണ് മശ്രിഖ്.

'മശ്രിഖ് ബാങ്കുമായുള്ള ഫെഡറൽ ബാങ്കിന്റെ പങ്കാളിത്തത്തിലൂടെ യു.എ.ഇയിലെ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാനുള്ള വഴി തുറന്നിരിക്കുന്നു. ഇന്ത്യയിലെത്തുന്ന പ്രവാസി റെമിറ്റൻസിന്റെ 17 ശതമാനം കൈകാര്യം ചെയ്യുന്ന ബാങ്ക് എന്ന നിലയിൽ ഫെഡറൽ ബാങ്ക് എല്ലായ്‌പ്പോഴും പ്രവാസികൾക്ക് മികച്ച റെമിറ്റൻസ് സേവനം ഉറപ്പു വരുത്തുന്നുണ്ട്. സുരക്ഷിതമായ മാർഗത്തിലൂടെ അനായാസം ഉടനടി പണമയക്കൽ സാധ്യമാക്കുന്ന ഈ സേവനത്തിന്റെ ഗുണം തീർച്ചയായും പ്രവാസി ഇന്ത്യക്കാർക്ക് അനുഭവിക്കാം,' ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.

പ്രവാസി റെമിറ്റൻസ് രംഗത്ത് ഇന്ത്യയിൽ മുൻനിരയിലുള്ള ഫെഡറൽ ബാങ്കിന് ഈ സേവനത്തിനു മാത്രമായി ആഗോള തലത്തിൽ 90ഓളം ധനകാര്യ സ്ഥാപനങ്ങളുമായി സഹകരണമുണ്ട്. പുതിയ പങ്കാളിത്തത്തിലൂടെ മശ്രിഖ് ബാങ്ക് ഉപഭോക്താക്കൾക്ക് പണമയക്കലിന് ചെലവ് ചുരുക്കാനും വീട്ടിലിരുന്നോ ഓഫീസിലിരുന്നോ ഓൺലൈൻ/ മൊബൈൽ ബാങ്കിങ് സംവിധാനം വഴി ഉടനടി പണമയക്കാനും കഴിയും.

'യുഎഇ റെമിറ്റൻസ് വിപണി മഹാമാരിക്കു മുമ്പുള്ള നിലയിലേക്ക് തിരിച്ചുവരുന്ന, വളർച്ചയുടെ ഈ ഘട്ടത്തിലാണ് ഫെഡറൽ ബാങ്കുമായുള്ള സുപ്രധാന സഹകരണം സാധ്യമാകുന്നത്. ഞങ്ങളുടെ ജനപ്രിയ സേവനമായ ക്വിക്ക്‌റെമിറ്റിന് വലിയ സഹായകമാകുന്ന ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയിലേക്കുള്ള സേവനം കൂടുതൽ ശക്തിപ്പെടുത്താനാകും,' മശ്രിഖ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കൺസ്യൂമർ ബാങ്കിങ് തലവനുമായ തൂരൻ ആസിഫ് പറഞ്ഞു.

ക്വിക്ക്‌റെമിറ്റ് സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം രാജ്യാന്തര ഡിജിറ്റൽ പേമെന്റ് കമ്പനിയായ എൻഐയുഎമ്മുമായി മശ്രിഖ് പങ്കാളിത്തമുണ്ടാക്കിയിരുന്നു. ഇതുവഴി ലോകത്തൊട്ടാകെ 35 രാജ്യങ്ങളിൽ ക്വിക്ക്‌റെമിറ്റ് സേവനം ലഭ്യമാക്കി.