തിരുവനന്തപുരം : മലബാർ സമര നായകൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും ഉൾപ്പെടെ 387 രക്ത സാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടി സംഘ്പരിവാറിന്റെ ഭീരുത്വമാണ് വെളിവാക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ) പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ പാനലാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരേയും രക്തസാക്ഷി പട്ടികയിൽ നിന്ന് വെട്ടി മാറ്റിയത്.

1921 ലെ സമരം ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമല്ലെന്നും മതപരിവർത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്ന സമിതിയുടെ കണ്ടെത്തൽ അങ്ങേയറ്റം മുസ്ലിം വിരുദ്ധവും ചരിത്രത്തെ നിരാകരിക്കലുമാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സംഘ് പരിവാർ സ്വാതന്ത്ര്യ സമരത്തെ വിലയിരുത്താനുള്ള ശ്രമം നടത്തുന്നത് അങ്ങേയറ്റം അപഹാസ്യമാണ്.സംഘ് പരിവാർ താൽപ്പര്യങ്ങൾക്കനുസൃതമായി ചരിത്രം മാറ്റി എഴുതുന്ന കാലത്ത്, ചരിത്രം സംരക്ഷിക്കപ്പെടേണ്ടത് ഹിന്ദുത്വ ചെറുത്ത് നിൽപ്പിന് അനിവാര്യമാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.