അഹമ്മദാബാദ്: ഒടുവിൽ നിതിൻ പട്ടേലിന് ബിജെപി അധ്യക്ഷൻ കീഴടങ്ങി. അംബാനി കുടുംബാംഗമായ നിയമസഭാംഗത്തിന് ധനവകുപ്പിന്റെ ചുമതല നൽകാനൊരുങ്ങിയ ബിജെപി നേതൃത്വം പിൻവാങ്ങി. ഗുജറാത്ത് മന്ത്രിസഭയ്ക്കുതന്നെ ഭീഷണിയാകുംവിധം ഉപമുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് ഇത്തരമൊരു അനുരഞ്ജന നീക്കം നടന്നത്. അംബാനി കുടുംബത്തിന് വേണ്ടി നിലകൊണ്ട അമിത് ഷാ ഇപ്പോൾ മന്ത്രിസഭയുടെ നിലനിൽപിനുവേണ്ടി ചുവടുമാറ്റിയിരിക്കുകയാണ്.

രണ്ടക്കം തികയ്ക്കാനാകാതെ വിഷമിച്ച് ഭരണം പിടിച്ച ബിജെപിക്ക് ഗുജറാത്തിൽ സർക്കാർ രൂപീകരണത്തിന് ശേഷം മന്ത്രിസഭയിലെ വകുപ്പു വിഭജനം കീറാമുട്ടിയായതോടെ ആണ് പ്ര്ശ്‌നം തുടങ്ങിയത്. ഇതോടെ തുടക്കത്തിലേ കല്ലുകടിയായി കാര്യങ്ങൾ. മോദി-അമിത്ഷാ പ്രഭാവത്തിന് മങ്ങലേറ്റുവെന്നും രാജ്യമാകെ ശക്തമായി സ്വാധീനം ചെലുത്തുന്ന നേതാക്കൾക്ക് സ്വന്തം തട്ടകത്തിൽ കാലിടറിയെന്നുമുള്ള വിമർശനങ്ങളും ഇതോടൊപ്പം ഉയർന്നു.

ഇതിനിടെ പ്രശ്‌നം വഷളാക്കാൻ കോൺഗ്രസും പട്ടീദാർ സമുദായ നേതാവ് ഹാർദികും എത്തിയതോടെ വിഷയം കൂടുതൽ വഷളായി. തിരഞ്ഞെടുപ്പുഫലം വരുമ്പോൾ തന്നെ ആദ്യം പിന്നിൽ നിൽക്കുകയും പിന്നീട് കുറച്ചുസീറ്റുകളുടെ ആധിപത്യം നേടി കേവലഭൂരിപക്ഷം ഉറപ്പിക്കുകയും ആയിരുന്നു ബിജെപി. എതിരാളികളായ കോൺഗ്രസ് നില മെച്ചപ്പെടുത്തിയതും ക്ഷീണമായി. എന്നാൽ അതിന് പിന്നാലെയാണ് മന്ത്രിസഭാ രൂപീകരണത്തിൽ കല്ലുകടി തുടങ്ങിയത്. ഇതോടെ നിൽക്കക്കള്ളിയില്ലാതായി. ഇപ്പോൾ പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കിയ ഉപമുഖ്യമന്ത്രിക്ക് മു്ന്നിൽ മുട്ടുമടക്കി വകുപ്പുകൾ തിരിച്ചുകൊടുത്തിരിക്കുകയാണ് അമിത്ഷാ.

വകുപ്പു വിഭജനത്തെച്ചൊല്ലി ഉടലെടുത്ത തർക്കം സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കാതിരിക്കാനുള്ള അതീവ ശ്രദ്ധയിലാണ് ബിജെപി. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ഉൾപ്പെടെയുള്ളവരാണ് തർക്കവുമായി രംഗത്തെത്തിയത്. ആവശ്യപ്പെട്ട വകുപ്പ് കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്നാണ് നിതിൻ പട്ടേൽ ഭീഷണി മുഴക്കിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും നിതിൻ പട്ടേൽ കത്തയച്ചു. ഇത് വലിയ തലവേദനയായി കേന്ദ്രനേതൃത്വത്തിന്. മോദിയുടേയും ഷായുടേയും തട്ടകത്തിൽ തന്നെ ഉണ്ടായ പ്രശ്നം പരിഹരിക്കാൻ ആയില്ലെങ്കിൽ അത് ദേശീയ തലത്തിൽ തന്നെ വലിയ ക്ഷീണമാകുമെന്ന് പാർട്ടി വിലയിരുത്തി.

പ്രശ്നം രൂക്ഷമാക്കിക്കൊണ്ട് ഹാർദിക് പട്ടേലും രംഗത്തെത്തി. പല സീറ്റുകളിലും കഷ്ടിച്ചാണ് ബിജെപി ജയിച്ചുകയറിയത്. ഇതിന് പിന്നാലെ ഉണ്ടായ പ്രശ്നം മുതലെടുത്ത് ബിജെപിയിൽ പിളർപ്പുണ്ടാക്കാൻ കഴിയുമോ എന്ന നോട്ടത്തിലാണ് ഹാർദിക് പട്ടേലും കോൺഗ്രസ്സുമെന്നാണ് സൂചനകൾ. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻ പട്ടേലിനെ പട്ടിദാർ അനാമത്ത് ആന്തോളൻ സമിതിയിലേക്ക് സ്വാഗതം ചെയ്ത് ഹാർദിക് പട്ടേൽ രംഗത്തെത്തിക്കഴിഞ്ഞു. മുതിർന്ന നേതാവായ നിധിൻ പട്ടേലിനെ ബിജെപി ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ ഹാർദിക് പട്ടേൽ, അദ്ദേഹത്തിന് എല്ലാവരും പിന്തുണ നൽകണമെന്നും പറഞ്ഞിട്ടുണ്ട്.

ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ മൂന്ന് പ്രധാന സ്ഥാനങ്ങളിൽ നിന്ന് നിധിൻ പട്ടേലിനെ മാറ്റിയിരുന്നു. മറ്റ് മന്ത്രിമാർക്ക് ഓഫീസ് അനുവദിച്ചിട്ടും ഗാന്ധിനഗറിൽ നിധിൻ പട്ടേലിന് ഓഫീസ് അനുവദിക്കുകയും ചെയ്തിരുന്നില്ല. ഇതേത്തുടർന്ന് നിധിൻ പട്ടേൽ പാർട്ടിയുമായി ഉടക്കിലാവുകയായിരുന്നു. എന്നാൽ റിലയൻസ് കുടുംബാംഗത്തിന് ധനമന്ത്രിസ്ഥാനം അനുവദിക്കാനുള്ള ബിജെപി നീക്കമാണ് പാളയത്തിൽ പടയ്ക്ക് കാരണമായതെന്നാണ് പുതിയ വിവരങ്ങൾ. ഇതോടെ വിഷയം ഒത്തുതീർക്കാൻ നിധിൻ പട്ടേലിന് തന്നെ ധനകാര്യം തിരിച്ചുനൽകി പ്രശ്‌നം പരിഹരിക്കുകയായിരുന്നു ബിജെപി.