ന്യൂഡൽഹി: പൊലീസ് കേസ് രജിസ്റ്റർ ചെയ്താൽ 24 മണിക്കൂറിനകം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നു സുപ്രീം കോടതി. യൂത്ത് ലോയേഴ്സ് അസോസിയേഷൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ജസ്റ്റിസുമാരായ ദീപക് മിശ്രയും സി. നാഗപ്പനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രഭരണപ്രദേശങ്ങൾക്കും എല്ലാ സംസ്ഥാനങ്ങൾക്കും ഉത്തരവ് ബാധകമാണ്.

ഉൾപ്രദേശങ്ങളിൽ ഉള്ള പൊലീസ് സ്റ്റേഷനുകളിൽ ഈ സമയപരിധി 72 മണിക്കൂർ വരെയാകാം. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമം, നുഴഞ്ഞുകയറ്റം പോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവങ്ങൾ തുടങ്ങിയ കേസുകളിൽ എഫ്ഐആർ അപ്ലോഡ് ചെയ്യണമെന്ന് നിർബന്ധമില്ല. എഫ്ഐആർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തില്ലെന്ന കാരണത്താൽ കേസുകൾ കോടതിയിലെത്തുമ്പോൾ പ്രതികൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. 

മുൻകൂർ ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഇത് പരിഗണിക്കില്ല. 48 മണിക്കൂറിനുള്ളിൽ എഫ്ഐആർ അപ്ലോഡ് ചെയ്യുന്ന കാര്യമാണ് പരിഗണിച്ചതെങ്കിലും ഒടുവിൽ 24 മണിക്കൂറായി നിശ്ചയിക്കുകയായിരുന്നു.

ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ ചുവട് പിടിച്ചാണ് യൂത്ത് ലോയേഴ്സ് അസോസിയേഷൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി.