കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ സംഘടനകളുടെ രജിസ്‌ട്രേഷൻ മുന്നറിയിപ്പ് ഇല്ലാതെ ഒഴിവാക്കിയതും, തുടർന്ന് ഇന്ത്യൻ എംബസിയുടെ പുതിയ മാനദണ്ഡങ്ങളും ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്റ്റേർഡ് അസോസിയേഷൻസ് കുവൈറ്റ് (ഫിറ)കോടതി നടപടികളിലേക്ക്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ സുപ്രീം കോടതിയിൽ വാദം നടത്തിയിട്ടുമുള്ള അഡ്വക്കേറ്റ് കാളീശ്വരം രാജിനെ നേരിട്ട് സന്ദർശിച്ച് ഫിറ കൺവീനറും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ് നിയമോപദേശം തേടി.

വിശദാംശങ്ങൾ ചർച്ച ചെയ്ത ശേഷം ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പു നൽകുന്ന ആർട്ടിക്കിൾ 19-ലെ പൗരവാകാശങ്ങളിന്മേലുള്ള ലംഘനം അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകാവുന്നതാണെന്നും ഗുരുതരമായ പൗരാവകാശ ലംഘനങ്ങളുടെ ആവശ്യമായ തെളിവുകൾ ഇന്ത്യൻ എംബസിയുടെ വിവിധ ഘട്ടങ്ങളിലെ നടപടികളിൽ നിന്ന് തന്നെ ലഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. കൂടി കാഴ്ചയിൽ പ്രമുഖ പൊതു പ്രവർത്തകനും നിയമ വിദ്യാർത്ഥിയുമായ ഷൈൻ പി.എസ് പങ്കെടുത്തു.

ഈ വിഷയത്തിൽ ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയ ജോയിന്റ് ഡയറക്ടർ ഡോ: മനോജ് കുമാർ മോഹപത്ര ഫിറ കുവൈറ്റുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസി തെറ്റു തിരുത്താൻ തയ്യാറാകാതിരിക്കുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് പരിഹാരമുണ്ടാകാതിരിക്കുകയും ചെയ്താൽ വിഷയം സുപ്രീം കോടതിയിലേക്ക് എത്തിക്കാനാണ് പരിപാടിയെന്ന് ഫിറ കുവൈറ്റ് അറിയിച്ചു.