തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കൾക്ക് പിന്തുണയുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ആര് കൈവിട്ടാലും അവർക്കൊപ്പം താനുണ്ടാവുമെന്ന് ഫിറോസ് കുന്നംപറമ്പിൽ അറിയിച്ചു. വീടൊരുക്കാൻ മുന്നിൽ തന്നെയുണ്ടാവുമെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വാഗ്ദാനം നൽകിയത്.

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ദമ്പതികൾ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാൽ അവർക്കുള്ള വീട് സർക്കാർ ഏറ്റെടുത്തു എന്ന് പറയുന്ന വാർത്തയും എന്നാൽ സർക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികൾ പറയുന്ന വാർത്തയും കണ്ടു എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട് മുന്നിൽ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം. ഫേസ്‌ബുക്ക് കുറിപ്പിൽ ഫിറോസ് കുന്നം പറമ്പിൽ പറയുന്നു.

'നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ ഈ വരുന്ന ജനുവരി മാസം മുതൽ നിങ്ങളുടെ വീടിന്റെ പ്രവർത്തനം ഞങ്ങൾ തുടങ്ങും. എല്ലാ സംവിധാനങ്ങളും നിങ്ങളുടെ മുന്നിൽ കൊട്ടിയടച്ചാലും ഞാൻ മുന്നിൽ തന്നെയുണ്ട്. സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കിയാലും ഇല്ലെങ്കിലും ഒരു വീട് ഞാൻ പണിത് തരും. ജനുവരി 10, 11 ദിവസങ്ങളിൽ തിരുവനന്തപുരം വന്ന് നിങ്ങളുടെ വീട് സന്ദർശിക്കുകയും അതിന്റെ കുറ്റിയടക്കൽ ചടങ്ങ് നിർവഹിക്കുകയും ചെയ്യും.' ഫിറോസ് കുന്നം പറമ്പിൽ പറഞ്ഞു.

അതിനുള്ള നടപടികൾ ഇതിനകം തുടങ്ങിയിട്ടുണ്ടെന്നും ഇത് വെറും വാഗ്ദാനമല്ലെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു. നമ്മുടെ നാട്ടിൽ നീതിയെന്ന് പറയുന്നത് ആത്മഹത്യയായി മാറിയിരിക്കുന്നു. നീതി ലഭിക്കുന്നത് അദാനിക്കും അംബാനിക്കുമാണെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം.

കുടിയൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ രാജൻ ശരീരത്തിൽ ഒഴിക്കുന്നത്. എന്നാൽ പൊലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ്‌ഐ ലൈറ്റർ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജൻ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കാതെയാണ് പൊലീസ് തങ്ങളെ പുറത്താക്കാൻ ശ്രമിച്ചതെന്ന് രാജന്റെ മകൻ പറഞ്ഞു.

നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ അയൽവാസിയുമായി രാജന് ഭൂമിസംബന്ധമായ തർക്കം നിലനിന്നിരുന്നു. ഈ ഭൂമിയിൽ നിന്ന് രാജനെ ഒഴിപ്പിക്കാൻ കോടതി വിധിയുണ്ടായി. ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാൻ എത്തിയപ്പോൾ ആയിരുന്നു രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചുട്ടുണ്ട്. അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. സർക്കാർ വീട് വെച്ചു നൽകുമെന്നും അറിയിച്ചു. രാജന്റെ കുടുംബത്തിന് യൂത്ത് കോൺഗ്രസ് വീട് വെച്ച് നൽകുമെന്ന് ശബരിനാഥൻ എംഎൽഎ അറിയിച്ചിരുന്നു.

ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്.....
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എന്റെ സഹോദരങ്ങൾക്ക് ഒരു വീടൊരുക്കാൻ
ഈ ചേട്ടൻ മുന്നിലുണ്ടാവും,ഞാൻ പണിഞ്ഞു തരും
നിങ്ങൾകൊരു വീട് ........
നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ദമ്പതികൾ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാൽ അവർക്കുള്ള വീട് സർക്കാർ ഏറ്റെടുത്തു എന്ന് പറയുന്ന വാർത്തയും എന്നാൽ സർക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികൾ പറയുന്ന വാർത്തയും കണ്ടു എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട് മുന്നിൽ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം