മുക്കം: മഹാമാരിയും അടച്ചുപൂട്ടലും കാരണം ഏറെ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് അതിജീവനത്തിനുള്ള പുതിയ സാങ്കേതിക വിദ്യ കണ്ടുപിടിച്ച് ശ്രദ്ധേയരാവുകയാണ് രണ്ട് യുവാക്കൾ. വരുമാനം നിലച്ച് വീടുകളിൽ കഴിയേണ്ടി വരുന്നവർക്ക് നിത്യവൃത്തിക്ക് അനുഗുണമായ കണ്ടുപിടുത്തം നടത്തിയാണ് യുവാക്കൾ ശ്രദ്ധേയരായത്. രണ്ടര മീറ്റർ മാത്രം വ്യാസമുള്ള പോണ്ടിൽ ശാസ്ത്രീയമായി മത്സ്യം വളർത്തി അനുബന്ധമായി പതിനാറ് ഇനം പച്ചക്കറി കൃഷി കൂടി ഒരുക്കാൻ സാധിക്കുന്ന ഗോപാറ്റ് ടെക്നോളജി എന്ന് നാമകരണം ചെയ്ത സാങ്കേതിക വിദ്യയാണ് ഇവർ വികസിപ്പിച്ചെടുത്തത്.

കോഴിക്കോട്- മുക്കം സ്വദേശികളായ മുഅ്മിൻ അലിയും ബിജിൻ ദാസും ചേർന്ന് അഞ്ച് വർഷത്തെ ഗവേഷണത്തിനൊടുവിലാണിത് വികസിപ്പിച്ചെടുത്തത്. ഗോപാറ്റ് ടെക്നോളജി ഇതിനകം ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കണ്ടുപിടിത്തം അറേബ്യൻ ബുക് ഓഫ് റിക്കാർഡിൽ ഇടം നേടി. ഒന്നര പതിറ്റാണ്ടോളമായി മത്സ്യ കൃഷി രംഗത്തുള്ള ആളാണ് നെല്ലിക്കാപറമ്പ് സ്വദേശി മുഹ്മിൻ.

സങ്കീർണമെന്ന് കരുതിയ മത്സ്യ കൃഷി, ആർക്കും എവിടെയും ചെയ്യാവുന്ന രീതിയിൽ ഇവർ ലളിതമാക്കിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ വഴി 500 ഗ്രാം വരെയുള്ള 300 മത്സ്യങ്ങളെ വളർത്തിയെടുക്കാനാകും.

വെള്ളം മാറ്റേണ്ടതില്ല എന്നതും നിരന്തരമായ ശ്രദ്ധ ആവശ്യമില്ല എന്നതുമാണ് ഇതിനെ വേറിട്ടതാക്കുന്നത്. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് വെള്ളത്തിലെ മാലിന്യം ശുദ്ധീകരിക്കാനും മത്സ്യങ്ങൾക്കുള്ള ആവാസം ഒരുക്കാനും സാധിക്കും. മാത്രമല്ല പോണ്ടിലെ മാലിന്യങ്ങൾ ന്യൂട്രീഷ്യനാക്കി മാറ്റി വിഷ രഹിത ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കാം.

ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്കും കുറഞ്ഞ അളവിൽ ഭൂമിയുള്ളവർക്കും മത്സ്യകൃഷി നടത്താനുതകുന്ന രീതിയിൽ വികസിപ്പിച്ചെടുത്ത 'ഗോപാറ്റ് ടെക്നോളജി' വിപണിയിലിറക്കാനൊരുങ്ങുകയാണ് ഇവർ. മത്സ്യഫെഡ് അടക്കമുള്ള സർക്കാർ സംവിധാനങ്ങളെ സഹകരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ എന്നിവർ ചേർന്ന് നവംബർ 11 ന് കോഴിക്കോട് വെച്ച് പദ്ധതി ലോഞ്ചിങ് നടക്കും.