ജീവിതകാലത്ത് സ്വരൂപിച്ചതെല്ലാം കൂട്ടിയെടുത്ത് സ്വന്തമായൊരു ഫ്‌ളാറ്റ് വാങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് പലപ്പോഴും ബിൽഡർമാരിൽനിന്ന് കിട്ടുക കയ്‌പേറിയ അനുഭവമായിരിക്കും. ഉണ്ടാവുക. സമയത്ത് പണിതീരാതിരിക്കുകയും വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്നതുൾപ്പെടെ നൂറുകണക്കിന് പ്രശ്‌നങ്ങളാകും താമസക്കാർ നേരിടേണ്ടിവരിക. എന്നാൽ, ധനാഢ്യരായ ബിൽഡർമാരോട് പോരാടാനുള്ള ശേഷി ഇല്ലാത്തതിനാൽ, പല ഫ്‌ളാറ്റുടമകളും കിട്ടുന്നതുകൊണ്ട് ഒതുങ്ങിക്കൂടുകയാണ് പതിവ്.

എന്നാൽ, ഇനിമുതൽ ഇങ്ങനെ ഒതുങ്ങിയിരിക്കേണ്ട കാര്യമില്ലെന്ന് ഫ്‌ളാറ്റുടമകളെ ഓർമിപ്പിക്കുകയാണ് സുപ്രീം കോടതി. വഞ്ചിക്കപ്പെടുന്ന ഫ്‌ളാറ്റുടമകൾക്ക് യോജിച്ച് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കാമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ നേരിട്ട് സമീപിക്കണമെങ്കിൽ നേരിട്ട നഷ്ടം ഒരു കോടി രൂപയിൽക്കൂടുതൽ ആയിരക്കണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം ജില്ലാതലത്തിൽ പരാതികൊടുക്കുകയാണ് വേണ്ടത്.

അമ്രപാലി സഫയർ ഡവലപ്പേഴ്‌സ് എന്ന ബിൽഡർമാർ അവിടുത്തെ 43 താമസക്കാർ ചേർന്ന് ദേശീയ കമ്മീഷനെ സമീപിച്ചതിനെതിരെ ബിൽഡർമാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഉപഭോക്താക്കൾക്ക് ആശ്വാസകരമായ നിർദ്ദേശം മുന്നോട്ടുവച്ചത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം.ഖൻവിൽകർ, എം.എം.ശാന്തന ഗൗഢർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഫ്‌ളാറ്റുകൾക്ക് ഓരോന്നിനും ഒരു കോടി രൂപ വീതം വിലയില്ലാത്തതിനാൽ നേരിട്ട് ദേശീയ കമ്മീഷനെ സമീപിക്കാനാവില്ലെന്നായിരുന്നു ബിൽഡർമാരുടെ വാദം.

എന്നാൽ, ഫ്‌ളാറ്റുടമകൾ യോജിച്ചതോടെ നഷ്ടം ദേശീയ കമ്മീഷനെ സമീപിക്കാവുന്ന തലത്തിലേക്ക് വളർന്നതായി കോടതി നിരീക്ഷിച്ചു. ഉപഭോക്താക്കളെ ആദ്യം ജില്ലാ തർക്കപരിഹാര കോടതിയിലേക്കും പിന്നീട് സംസ്ഥാന കോടതിയിലേക്കും ഒടുവിൽ ദേശീയ കമ്മീഷനിലേക്കും എത്തിക്കുകയായിരുന്നു ബിൽഡർമാരുടെ തന്ത്രമെന്നും കോടതി പറഞ്ഞു. ഫ്‌ളാറ്റ് ഉടമകളെ നീണ്ട വ്യവവാരത്തിലൂടെ മടുപ്പിക്കുകയാണ് ഇതിനുപിന്നിലുള്ള ഗൂഢലക്ഷ്യമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മധ്യവർഗ ഫ്‌ളാറ്റുടമകൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് സുപ്രീം കോടതിയുടെ ഈ നിർദ്ദേശം. ഉപഭോക്തൃകോടതിയെ സമീപിച്ച് കാത്തിരിക്കാതെ യോജിച്ച് ദേശീയ കമ്മീഷനെ സമീപിക്കുകയാണെങ്കിൽ കേസിന്റെ നടത്തിപ്പ് പെട്ടെന്നാക്കാനാവും. മാത്രമല്ല, കമ്മീഷന്റെ വിധിക്കെതിരെ ബിൽഡർമാർക്ക് സുപ്രീം കോടതിയെ മാത്രമേ സമീപിക്കാനാവൂ എന്നും വരും.