നാദാപുരം: സോഷ്യൽ മീഡിയയിൽ വ്യാപകമായി കൊലപാതകങ്ങൾ ന്യായീകരിക്കപ്പെടുന്ന സമയമാണ് ഇപ്പോൾ. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ന്യായീകരിച്ച് സിപിഎമ്മുകാരും സി.പി.എം പ്രവർത്തകന്റെ കൊലപാതകം ആർഎസ്എസുകാരും രംഗത്തെത്തുന്ന കാഴ്‌ച്ച സോഷ്യൽ മീഡിയയിൽ പതിവാണ് ഇപ്പോൾ. ഏറ്റവും ഒടുവിൽ ഗൗരി ലങ്കേഷിന്റെ കൊലപാതകം ന്യായീകരിച്ചു രംഗത്തെത്തിയവരെയും കണ്ടു. ഇത്തരത്തിൽ രംഗത്തെത്തിയവരുടെ കൂട്ടത്തിൽ മുതിർന്ന ചാനൽ പ്രവർത്തകർ പോലുമുണ്ടായിരുന്നു. ഇതിന്റെ പേരിൽ സംവാദങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുകയുമുണ്ടായി.

ഇതിനിടെയാണ് ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം കെസി രാമചന്ദ്രനെ പുകഴ്‌ത്തി സിപിഎമ്മുകാരുടെ ഫ്ളക്സ് ബോഡ് പ്രത്യക്ഷപ്പെട്ടത്. ഇത് മോസ്‌കോ എന്ന തലവാചകവുമായാണ് വടകര നെല്ലാചെരിയിൽ രാമചന്ദ്രന്റെ വലിയ ചിത്രവുമായുള്ള ഫ്ളക്സ്. കൊലപാതകത്തെ ന്യായീകരിക്കുന്ന വാക്കുകൾ നിരത്തി കൊണ്ടാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആശയത്തെ ആശയം കൊണ്ടും ആൾബലത്തെ ആൾബലം കൊണ്ടും ആയുധബലത്തെ ആയുധം കൊണ്ടും പ്രതിരോധിച്ചവരുടെ ചുവന്ന മണ്ണ് എന്നെല്ലാം ഫ്ളക്സിൽ പറയുന്നു. ഞങ്ങൾക്കിഷ്ടം ചുവപ്പാണ്. അതിന് സർവസംഹാരത്തിന്റെ കരുത്തുണ്ട് എന്നും പറയുന്നു. സ്വരൂപ്മോഹൻ ഒഞ്ചിയം എന്നയാൾ പ്രൊഫൈലിൽ തന്നെ ഈ പോസ്റ്റിട്ടിട്ടുമുണ്ട്.

കണ്ണൂർ പറശിനിക്കടവിൽ സി.പി.എം നടത്തുന്ന വിസ്മയ വാട്ടർ തീം പാർക്കിൽ ജോലി ചെയ്യുന്നു എന്നാണ് ഇയാളുടെ പ്രൊഫൈലിൽ കൊടുത്തിരിക്കുന്നത്. ചിലർക്ക് ഇത് കാണുമ്പോൾ കുരു പൊട്ടാൻ വേണ്ടി തന്നെയാണ് ഈ ഫ്ളക്സ് വച്ചതെന്ന് സ്വരൂപ് പറയുന്നു. കോടതി ശിക്ഷിച്ചതിനെ തുടർന്ന് രാമചന്ദ്രനെ സി.പി.എം പുറത്താക്കിയിരുന്നു. അന്ന് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ട് ആണ് തീരുമാനം പ്രഖ്യാപിച്ചത്. രാമചന്ദ്രൻ കുറ്റക്കാരനാണെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയതായും രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് അന്ന് സി.പി.എം പറഞ്ഞത്.

നേരത്തെ ടിപി യുടെ ഘാതകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി സി.പി.എം രംഗത്തുണ്ടായിരുന്നു. ടിപിയുടെ കൊലയാളി ഷാഫിക്ക് പ്രത്യേകം പരോൾ നൽകുകയും വിവാഹം കഴിക്കാൻ അവസരം ഒരുക്കുകയും ചെയ്തത് സിപിഎമ്മായിരുന്നു. എ എൻ ഷംസീർ എംഎൽഎ വിവാഹത്തിൽ പങ്കെടുത്തത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.