മനാമ: മതിയായ രേഖകളില്ലാതെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് ഈ വർഷം ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്റി അഥോറിറ്റി (എൽ.എം.ആർ.എ). നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് നിയമവിധേയമായി ജോലി ചെയ്യാൻ ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് സാഹചര്യം ഒരുക്കും. വിവിധ കാരണങ്ങളാണ് വിസയില്ലാതെ രാജ്യത്ത് തങ്ങേണ്ടി വന്നവർക്ക് നിയമവിധേയമായി തന്നെ തൊഴിൽ ചെയ്യാനുള്ള അവസരം ഇതോടെ ഒരുങ്ങുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം.

ഈ വർഷം ഏപ്രിൽ മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും ഇതോടെ രാജ്യത്തെ തൊഴിൽ മേഖല ഒരു ഉടച്ചുവാർക്കലിന് വിധേയമാകുമെന്നും എൽഎംആർഎ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഉസാമ അൽ അബ്‌സി വെളിപ്പെടുത്തി. സൗജന്യ വിസ എന്ന വിപത്തും ഇതോടെ അവസാനിക്കുമെന്നാണു തന്റെ പ്രതീക്ഷയെന്നും ഒസാമ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

മന്ത്രിസഭാതീരുമാനത്തെ തുടർന്നാണ് ഫ്‌ലെക്‌സിബിൾ  വർക് പെർമിറ്റിനായുള്ള നടപടികളുമായി മുന്നോട്ടുപോകാൻ എൽ.എം.ആർ.എ തീരുമാനിച്ചത്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും തൊഴിൽ വിപണിയെയും ചടുലമാക്കാൻ ഈ തീരുമാനം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്‌ലെക്‌സിബിൾ വർക് പെർമിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. പാർട്ട് ടൈം ആയോ, മുഴുവൻ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴിൽ പ്രവർത്തിക്കാം. തൊഴിലാളി തന്നെയാണ് ഫ്‌ലെക്‌സിബിൾ വർക് പെർമിറ്റിന് അപേക്ഷിക്കേണ്ടത്. വിവിധ കാരണങ്ങളാൽ മതിയായ രേഖകളില്ലാതെ ഇവിടെ തുടരേണ്ടിവന്നവർക്ക് നിയമവിധേയമായി രാജ്യത്ത് തുടരാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. റൺഎവെ കേസുള്ളവർക്ക് ഈ സൗകര്യം ലഭിക്കില്ല. താമസം, സോഷ്യൽ ഇൻഷൂറൻസ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തം തൊഴിലാളിക്കുതന്നെയായിരിക്കും.