മനാമ: വിദേശികൾക്ക് ഒരേ സമയം രണ്ട് എംപ്ലോയറുടെ കീഴിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് സംവിധാനം നടപ്പാക്കാനൊരുങ്ങി ബഹ്‌റിൻ. മിഡ്ഡിൽ ഈസ്റ്റ് മേഖലയിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു വിസാ സംവിധാനം നടപ്പാക്കുന്നത്. ഹൈലി ക്വാളിഫൈഡ് ആയിട്ടുള്ള വിദേശികൾക്ക് ഒന്നിലധികം എംപ്ലോയറുടെ കീഴിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ഈ സംവിധാനത്തിൽ രണ്ടാമത്തെ ജോലി പാർട്ട് ടൈം ജോലി ആയിരിക്കണമെന്ന് നിബന്ധനയുണ്ട്.

രണ്ടു വർഷത്തേക്കാണ് ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് അനുവദിക്കുക. വർക്ക് പെർമിറ്റ് ഫീസായി 199 ദിനാറും ഹെൽത്ത് കെയർ ഫീസായി 143 ദിനാറും അടച്ച് പെർമിറ്റ് നേടാം. നിലവിൽ, 2016 സെപ്റ്റംബർ 20 വരെയുള്ള കാലത്ത് തൊഴിലുടമ വിസ പുതുക്കാതിരിക്കുകയോ കാൻസൽ ചെയ്യുകയോ ചെയ്തിട്ടും ബഹ്‌റൈനിൽ തുടരുന്നവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടൂത്തുവാൻ കഴിയൂ. ആറുമാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കി തുടങ്ങും.

ആദ്യഘട്ടത്തിൽ പ്രതിമാസം രണ്ടായിരം പേർക്കാണ് ഫ്‌ലക്‌സിബിൾ വർക്കർ, ഫ്‌ലക്‌സിബിൾ ഹോസ്പിറ്റാലിറ്റി വർക്കർ എന്നീ പേരുകളിൽ പുതിയ സൗകര്യം അനുവദിക്കുക. ഏതെങ്കിലും കേസുകളിൽ കുരുങ്ങിയവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയില്ല.

അതേസമയം നഴ്‌സിങ്, എൻജിനീയറിങ് തുടങ്ങിയ മേഖലയിലുള്ളവർക്ക് ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് സംവിധാനം ബാധകമല്ല.