റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിൽ ബീഹാർ മുൻ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാുമായ ലാലുപ്രസാദ് യാദവ് നാലാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മുൻ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയുൾപ്പെടെ 12 പേരേ കോടതി കുറ്റവിമുക്തരാക്കി. ലാലു ഉൾപ്പെടെ കേസിലുൾപ്പെട്ട 19 പേർ കുറ്റക്കാരാണെന്നാണ് വിചാരണ പൂർത്തിയായ ശേഷം കോടതി കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. റാഞ്ചിയിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

നാലാമത്തെ കാലിത്തീറ്റ കുഭകോണക്കേസിൽ വിധി പറയുന്നതു പല തവണ കോടതി മാറ്റിവച്ചിരുന്നു. ബിഹാറിലെ ഡുംക ട്രഷറിയിൽ വ്യാജ ബില്ലുകൾ നൽകി 3.76 കോടി തട്ടിയെടുത്ത കേസിൽ ലാലുവിനു പുറമേ ജഗന്നാഥ് മിശ്ര അടക്കം 31 പേർക്കെതിരെ ഈ മാസം അഞ്ചിനാണ് വിചാരണ പൂർത്തിയായത്. 199596ൽ ഡുംക ട്രഷറിയിൽ വ്യാജ ബില്ലുകൾ ഹാജരാക്കി കോടികൾ കൈക്കലാക്കിയെന്നാരോപിച്ചു 48 പേർക്കെതിരെയാണു കുറ്റപത്രം തയാറാക്കിയത്.

വിചാരണ സമയത്തു 14 പേർ മരിക്കുകയും രണ്ടുപേർ മാപ്പുസാക്ഷികളാവുകയും ചെയ്തതോടെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ആറു കാലിത്തീറ്റ കേസുകളിൽ മൂന്നെണ്ണത്തിൽ വിധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യ കേസിൽ ലാലുവിന് അഞ്ചരവർഷവും രണ്ടാം കേസിൽ മൂന്നരവർഷവും മൂന്നാം കേസിൽ അഞ്ചുവർഷവും തടവുശിക്ഷ ലഭിച്ചു. ജഗന്നാഥിനെ രണ്ടു കേസുകളിലാണു ശിക്ഷിച്ചത്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസിൽ ലാലു കുറ്റക്കാരനാണെന്ന് 2013 ൽ ആണ് കോടതി കണ്ടെത്തിയത്. ആ കേസിൽ അഞ്ച് വർഷം ശിക്ഷയും ലാലുവിന് ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിൽ 2017 ഡിസംബർ 23നാണ് വിധി വന്നത്. ആ കേസിൽ മൂന്നരവർഷം തടവാണ് ലാലുവിന് കോടതി വിധിച്ചത്.

മൂന്നാമത്തെ കേസിൽ ഇക്കഴിഞ്ഞ ജനുവരിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും അഞ്ചുവർഷം തടവ് ലഭിക്കുകയും ചെയ്തിരുന്നു. നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽനിന്നാണ് വിധി കേൾക്കാൻ റാഞ്ചിയിലെ കോടതിയിൽ അദ്ദേഹത്തെ എത്തിച്ചത്.