പനാജി: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഏഷ്യാഡ് സ്വർണ മെഡൽ ജേതാവുമായ ഫോർച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു. 84 വയസായിരുന്നു. 1960-കളിൽ ഇന്ത്യയയുടെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായിരുന്നു അദ്ദേഹം. 1960-ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേനാണ് അദ്ദേഹത്തിന്റെ മരണ വാർത്ത അറിയിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ല.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഫ്രാങ്കോയ്ക്ക് തന്റെ 30-ാം വയസിൽ തന്നെ ബൂട്ടഴിക്കേണ്ടി വന്നു.

1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ഫ്രാങ്കോ എന്ന മിഡ്ഫീൽഡർ.

ഇന്ത്യയ്ക്കായി 26 മത്സരങ്ങളിൽ കളിച്ച ഫ്രാങ്കോ 1962-ൽ ഏഷ്യൻ കപ്പിൽ റണ്ണറപ്പായ ടീമിലും മെർദേക്ക കപ്പിൽ 1964-ൽ വെള്ളിയും 1965-ൽ വെങ്കലവും നേടിയ ടീമിലും അംഗമായിരുന്നു.

1959-നും 1966-നും ഇടയിൽ സന്തോഷ് ട്രോഫിയിൽ തുടർച്ചയായി എട്ടു വർഷം മഹാരാഷ്ട്രയെ നയിച്ചത് ഫ്രാങ്കോയായിരുന്നു. 1964-ൽ കിരീടവും സ്വന്തമാക്കി.

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസങ്ങളായ പി.കെ ബാനർജി, ചുനി ഗോസ്വാമി, തുളസിദാസ് ബലറാം, ജർനെയ്ൽ സിങ് എന്നിവർക്കൊപ്പം ടീമിലെ പ്രധാനിയായിരുന്നു ഫ്രാങ്കോ.

ആഭ്യന്തര തലത്തിൽ മുംബൈയിലെ ടാറ്റ ഫുട്ബോൾ ക്ലബിനായും കരിയറിന്റെ അവസാന കാലത്ത് സാൽഗോക്കറിനായും കളിച്ചിരുന്നു.