വാഷിങ്ടൺ:ഇറാന് അമേരിക്കയുടെ ഗുഡ്‌ബൈ വിമർശനങ്ങൾക്കിടയിൽ നിലപാടുകൾ കടുപ്പിച്ച് പ്രസിഡന്റ്.ഇറാനുമായുള്ള ആണവ കരാറിൽ നിന്നും അമേരിക്ക പിന്മാറി. ഇറാനുമേൽ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികൾ വീണ്ടും ഏർപ്പെടുത്തുമെന്നും കരാർ തനിക്ക് നാണക്കേടെന്നുംഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.അമേരിക്കയുടെ ജോയിന്റ് സമഗ്ര പദ്ധതിയിൽ നിന്നാണ് പിന്മാറിയത്.

ആണവ കരാർ തികച്ചും ഏകപക്ഷീയമാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ആണവായുധം നിർമ്മിക്കുന്നത് തടയാൻ സാധിക്കില്ലെന്നും അതിന് കാരണം ഇറാനിലെ ജീർണിച്ച സർക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ട്രംപിന്റെ തീരുമാനം നിയമ വിരുദ്ധമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. രാജ്യാന്തര കരാറുകളെ തന്നെ അട്ടിമറിക്കുന്നതാണ് പിന്മാറ്റമെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. അതേസമയം, കരാറിലെ കാര്യങ്ങളുമായി ഇറാൻ മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

ബരാക് ഒബാമയുടെ കാലത്താണ് അമേരിക്ക ഇറാനുമായി ആണവ കരാറിലൊപ്പിടുന്നത്. യുഎസ്., ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാജ്യങ്ങളുമായി 2015-ലാണ് ഇറാൻ ആണവ കരാറിൽ ഒപ്പുവച്ചത്. തന്റെ വിദേശ നയത്തിന്റെ വൻ വിജയമെന്ന നിലയ്ക്കായിരുന്നു 2015-ൽ മുൻ പ്രസിഡന്റ് ബറാക് ഒബാമ ആണവ കരാറിൽ ഒപ്പിട്ടത്. എന്നാൽ കരാർ പുനഃപരിശോധിക്കുമെന്ന് ട്രംപ് അധികാരത്തിലേറും മുമ്പു തന്നെ പറഞ്ഞിരുന്നു.

അതേ സമയം ഈ കരാറിൽ ഒപ്പുവെച്ച സഖ്യകക്ഷികളുടെ നേതാക്കന്മാർ അടുത്തിടെ വാഷിങ്ടൺ സന്ദർശിച്ച് വ്യക്തിഗതമായി കരാർ ഉറപ്പാക്കുകയും കൂടുതൽ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു.ഫ്രഞ്ച്ര് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ ഇറാനുയുമായി ഒരു പുതിയ കരാർ' ഉണ്ടാക്കാൻ മുന്നോട്ടുവന്നിരുന്നു.