- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടും പുരയിടവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തി; അധികൃതരെ പറഞ്ഞയച്ചത് പത്ത് ദിവസത്തിനകം തുക കെട്ടിവെക്കാമെന്ന ഉറപ്പിന്മേൽ; പിന്നാലെ ആത്മഹത്യ ചെയ്ത് വയനാട്ടിലെ മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ; മരണപ്പെട്ടത് ഇരുളം സ്വദേശി ടോമി
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ അഭിഭാഷകൻ ജീവനൊടുക്കി. ഇരുളം മുണ്ടാട്ട് ചുണ്ടയിൽ എം വി ടോമിയാണ് തൂങ്ങിമരിച്ചത്. മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂർ ആയിരുന്നു ഇദ്ദേഹം. കോടതി ഉത്തരവു പ്രകാരം വീടും പുരയിടവും ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വ്യാഴാഴ്ച ടോമിയുടെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെ രാത്രിയാണ് സംഭവം.
പുൽപ്പള്ളിയിലെ സ്വകാര്യ ബാങ്കിൽനിന്ന് പത്തുവർഷം മുൻപ് 12 ലക്ഷം രൂപ ടോമി വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാനായില്ല. പലിശയും പിഴപ്പലിശയും അടക്കം ഏകദേശം മുപ്പതു ലക്ഷം രൂപ അടയ്ക്കാനുണ്ടായിരുന്നു.
ബാങ്ക് അധികൃതർ ജപ്തിക്ക് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ ഇടപെട്ട് നാലുലക്ഷത്തോളം രൂപ അടച്ചിരുന്നു. ബാക്കി തുക പത്തുദിവസത്തിനകം അടയ്ക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ മടങ്ങിപ്പോയി. ഇതിന് പിന്നാലെ രാത്രിയോടെ ടോമി തൂങ്ങിമരിക്കുകയായിരുന്നു. ഏഴു സെന്റ് സ്ഥലവും വീടുമായിരുന്നു ടോമിക്ക് സ്വന്തമായുണ്ടായിരുന്നത്.