ഫോർട്ട്വർത്ത്: മരണാസന്നനായി കിടന്നിരുന്ന ഭർത്താവിന് സമീപം വീൽ ചെയറിലിരുന്ന മലയാളി വൃദ്ധയെ ആക്രമിച്ച് മകന്റെ ട്രക്ക് തട്ടിയെടുത്ത പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. വീടിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഡിസംബർ 10 ന് രവിലെ 6 മണിക്കായിരുന്നു സംഭവം.

സജി അലുമ്മൂട്ടിൽ, പിതാവ് പാസ്റ്റർ ജോൺ, ഭാര്യ സൂസി (83) എന്നിവർ താമസിച്ചിരുന്ന ഫോർട്ട് വർത്ത് വെസ്റ്റ് ഫിഫ്ത്ത് സ്ട്രീറ്റിലെ വീട്ടിലായിരുന്നു അതിക്രമം. സജി ജോലിക്കു പോയ ശേഷമായിരുന്നു അക്രമി എത്തിയത്. ഭർത്താവിനെ ശുശ്രൂഷിക്കുന്നതിന് എല്ലാ ദിവസവും രാവിലെ വരുന്ന ഹോസ്പീസ് നേഴ്സിനെ പ്രതീക്ഷിച്ചു വാതിൽ പാതി തുറന്നിട്ടിരുന്നതിലൂടെയാണ് അക്രമി വീട്ടിൽ പ്രവേശിച്ചത്.

അക്രമിയെ കണ്ട് സൂസി 911 വിളിക്കുന്നതിന് ഫോൺ കൈയിലെടുത്തുവെങ്കിലും ബലമായി അക്രമി ഫോൺ പിടിച്ചെടുത്തു. സൂസി വീൽ ചെയറിൽ നിന്നു താഴെ വീണു. തുടർന്ന് വീട് മുഴുവൻ പരിശോധിച്ച അക്രമി മകന്റെ സില്വറാഡോ പിക്കപ്പ്ട്രക്കിന്റെ താക്കോൽ എടുത്ത് വാഹനവുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് സൂസി പറഞ്ഞു.

ജോലിക്കു പോയ സജിയെ സൂസി വിളിച്ചു. സജി പൊലീസിനെയും. പൊലീസെത്തുമ്പോഴേക്കും അക്രമി കടന്നു കളഞ്ഞുപാസ്റ്റർ ജോൺ പിറ്റേന്നുമരണമടഞ്ഞു.

വളരെ തിരക്കേറിയ സ്ട്രീറ്റിൽ നടന്ന സംഭവം സമീപവാസികളെ ഭീതിയിലാഴ്‌ത്തി.അക്രമി മാതാവിനെ കൂടുതൽ അക്രമിക്കാതിരുന്നത് ഭാഗ്യമാണെന്നാണ് ഫോർട്ട്വർത്ത് പൊലീസ് ഓഫീസർ ട്രേയ്സി കാർട്ടർ പറഞ്ഞത്. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.