കൊച്ചി: വൃക്ക ദാനത്തിന്റെ മഹനീയ മാതൃകയായിരുന്നു എറണാകുളം- അങ്കമാലി അതിരൂപതയിലെ മരട് വിശുദ്ധ ജാന്നാ പള്ളി വികാരി ഫാ. ചെറിയാൻ നേരേവീട്ടിൽ. ആരേയും ഒന്നും അറിയിക്കാതെയുള്ള മഹാമനസ്‌കത കാട്ടിയ വ്യക്തിത്വം. ഈ വികാരിയുടെ ജീവനാണ് വാഹനാപകടത്തിൽ നഷ്ടമാകുന്നത്. സത്യദീപം മുൻ ചീഫ് എഡിറ്റർ ആണ്. വൃക്കദാനം നടത്തി മാതൃക കാണിച്ചിട്ടുള്ള വൈദികനാണു ഫാ. നേരേവീട്ടിൽ. ജീസസ് യൂത്ത് ഇന്റർനാഷനൽ കൗൺസിലിന്റെ ചാപ്ലയിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഏഴുവർഷം മുൻപ് കൊച്ചി പെരിമാനൂർ പള്ളി വികാരിയായിരിക്കെയാണ് നിർധനയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അദ്ദേഹം വൃക്ക ദാനംചെയ്തത്. അതും സഭാധികാരികളോട് അനുമതി തേടിയതല്ലാതെ അധികമാരെയും അറിയിക്കാതെ. ഏതാനും മാസങ്ങൾക്കു മുമ്പ് മാതൃഭൂമി ദിനപത്രത്തിന് നൽകിയ ഒരു അഭിമുഖത്തിൽ അന്ന് പ്ലസ് വണ്ണിൽ പഠിച്ചിരുന്ന പെൺകുട്ടി അടുത്തിടെ ഡിഗ്രി പാസായെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

'ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. എല്ലാകൊല്ലവും ഓണവും ക്രിസ്മസും പോലുള്ള വിശേഷങ്ങളിൽ ഞങ്ങൾ ഒത്തുകൂടും. ഒരുമിച്ച് ഭക്ഷണം കഴിക്കും. അപ്പന് മകളെ കാണുമ്പോഴുള്ള സ്‌നേഹവും വാത്സല്യവുമെന്താണെന്ന് എനിക്കിപ്പോൾ തിരിച്ചറിയാൻ പറ്റും. എന്റെ ജീവന്റെ കഷണം തന്നെയാണല്ലോ അവളിലും ഉള്ളത്'' എന്നാണ് ചെറിയാൻ അച്ചൻ ഇതേപ്പറ്റി പറഞ്ഞത്.

വൃക്ക പകുത്തു നൽകിയതിന് ശേഷവും തുടർചികിൽസക്കും തന്നാൽ കഴിയുന്ന സഹായം ചെയ്തിരുന്നു. ജാതിമത വ്യാത്യാസമില്ലാതെ ഒട്ടേറെപ്പേർക്ക് അത്താണിയായിരുന്നു അദ്ദേഹം. നാഷണൽ & ഇന്റർനാഷണൽ ജീസസ് യൂത്ത് ചാപ്ലൈയിനായും സത്യദീപം ചീഫ് എഡിറ്ററായും ചെറിയാച്ചൻ സേവനം അനുഷ്ഠിച്ചിരിന്നു.

മൃതദേഹം ഇന്ന് 12 മണി മുതൽ 1 മണി വരെ അദ്ദേഹം സേവനം ചെയ്തുകൊണ്ടിരിന്ന സെന്റ് ജാന്ന പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം 1.30 മുതൽ 2.30 വരെ തോപ്പിൽ മേരി ക്വീൻ പള്ളിയുടെ അടുത്തുള്ള അച്ചന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. 2.30-ന് വീട്ടിൽ നിന്ന് മൃതസംസ്‌കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി മൃതദേഹം 3 മണിയോടു കൂടി തോപ്പിൽ മേരി ക്വീൻ പള്ളിയിൽ എത്തിക്കും. 4 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി തിരുക്കർമ്മങ്ങൾ ആരംഭിക്കും. മാർ ആന്റണി കരിയിൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. സമാപനശ്രുശ്രൂഷയ്ക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം നിർവഹിക്കും.

1997 ജനുവരി 1-ന് മാർ ജേക്കബ് മനത്തോടത്ത് പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കൊരട്ടി, എറണാകുളം ബസിലിക്ക ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും, പെരുമാനൂർ, ഞാറക്കൽ ഇടവകകളിൽ റസിഡന്റായും, ഏലൂർ, താമരച്ചാൽപുരം ഇടവകകളിൽ വികാരിയായും, തൃക്കാക്കര മൈനർ സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറായും, അതിരൂപത തിരുബാലസഖ്യം ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 13ന് മരട് ജംഗ്ഷന് സമീപത്ത് നടന്നുപോകുമ്പോഴാണ് അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റത്. തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിന്നു.