കൊച്ചി: കൊട്ടിയൂരിൽ പതിനാറുകാരിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ കൂട്ടുപ്രതികളായ ഫാ.തോമസ് ജോസഫ് തേരകവും കന്യാസ്ത്രീകളും അഞ്ച് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി.

ഇവരുടെ മുൻകൂർ ജാമ്യേപേക്ഷ പരിഗണിക്കവെയാണ് നിർദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയാണ് പ്രതികൾ കീഴടങ്ങേണ്ടത്. ഹാജരാകുന്ന അന്നുതന്നെ അവരെ കോടതിയിൽ ഹാജരക്കണമെന്നും ഉപധികളോടെ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ജാമ്യം ലഭിക്കുന്ന കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസുകളിൽ പലതും പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഇവരുടെ പാസ്‌പോർട്ട് പിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശുക്ഷേമസമിതി ചെയർമാൻ ഫാ.തോമസ് ജോസഫ് തേരകത്തിനും മറ്റ് നാല് കന്യാസ്ത്രീകൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നത്.

കുഞ്ഞിനെ ഏറ്റെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വയനാട് സി.ഡബ്ലു.സിയെ സർക്കാർ പിരിച്ച വിട്ട് പുതിയ നേതൃത്വത്തെ നിയോഗിച്ചിരുന്നു.