കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടി. കേസ് എടുത്ത ഉടനെ തന്നെ കോടതി ഈ മാസം 25 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. വാദപ്രതിവാദങ്ങൾ ഒന്നും നടന്നില്ല. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഡ്വ പി വിജയഭാനുവാണ് ഹാജരായത്. പുതിയ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

ബിഷപ്പിനും ആശ്വാസം നൽകുന്ന തീരുമാനമാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. നാളെയാണ് ബിഷപ്പിനോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ് ഇരിക്കുന്നു എന്ന ന്യായം പറഞ്ഞ് അന്വേഷണ സംഘത്തിനും ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കി നൽകാൻ അവസരം ഒരുങ്ങി. അതുകൊണ്ട് തന്നെ നാളെ കോട്ടയത്ത് ചോദ്യം ചെയ്യലിനായി ഹാജരാകുമ്പോൾ പേടിക്കാതെ തന്നെ ഫ്രാങ്കോയ്ക്ക് എത്താനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം ബിഷപ്പിനെ അറസ്റ്റു ചെയ്യാൻ വൈകുംതോറും കേസിലെ തെളിവുകൾ തേച്ചുമായ്ച്ചു കളയുന്നതിന് ഇടയാക്കുമെന്ന് കൊച്ചിയിലെ സമരപന്തലിൽ വെച്ച് കന്യാസ്ത്രീകൾ പ്രതികരിച്ചു. അറസ്റ്റിന് തടസമില്ലെന്ന് വാദിക്കുമ്പോൾ തന്നെയും നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വിരളാണ്. അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇരയായ കന്യാസ്ത്രീയുടെ സഹോദരനും പ്രതികരിച്ചു. നേരത്തെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് വ്യക്തിവിരോധമാണെന്നാണ് ഫ്രാങ്കോ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. ഇവർ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും പലതവണ താൻ ശാസിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കൽ പറയുന്നു. തനിക്കെതിരായ പീഡന പരാതി കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിക്കുകയുണ്ടായി.

അന്വേഷണത്തിന്റെ ഏത് ഘട്ടത്തിൽ വേണമെങ്കിലും അന്വേഷണവുമായി സഹകരിക്കാമെന്നാണ് ജാമ്യാപേക്ഷയിൽ ഫ്രാങ്കോ ചൂണ്ടിക്കാട്ടിയത്. ആദ്യമൊഴിയിൽ പീഡനത്തിനെക്കുറിച്ച് പറയുന്നില്ലെന്നും ഫ്രാങ്കോയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കാര്യവും വിശദീകരിക്കുന്നു. പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മിഷനറീസ് ഓഫ് ജീസസിലെ പടലപ്പിണക്കങ്ങളാണു പരാതിക്കു കാരണമെന്നും ബിഷപ്പ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ ഇത് രണ്ടാം തവണയാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജലന്തറിലെത്തിയാണു ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. ഒൻപത് മണിക്കൂർ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി. എന്നാൽ ഇത്തവണ സ്ഥിതി ബിഷപ്പിന് അനുകൂലമല്ല. നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്.

വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തിൽ ചോദ്യം ചെയ്യും. ബിഷപ്പിന്റെ യാത്രാ വിവരം അറിയിക്കണമെന്നു പൊലീസ് ജലന്തർ രൂപത അധികൃതരെ അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വൈക്കം ഡിവൈഎസ്‌പി ഓഫിസിൽ ചോദ്യം ചെയ്യൽ നടക്കാനിടയില്ല. ബിഷപ്പിന്റെ സഹായികളായ ജലന്തർ രൂപതയിലെ വൈദികർ അടങ്ങുന്ന സംഘം ഇന്നലെ കോട്ടയത്ത് എത്തിയിട്ടുണ്ട്. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ധരുമായി ഇവർ ചർച്ച നടത്തി. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന സമരം 11-ാം ദിവസത്തിലേക്കു കടക്കുകയാണ്.