പാലാ: കുറവിലങ്ങാട്ടെ കന്യാസ്ത്രീ പീഡനത്തിനിരയായെന്നു ബോധ്യപ്പെട്ടതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കന്യാസ്ത്രീയെ രണ്ടു തവണ ബിഷപ്പ് പീഡിപ്പിച്ചു. അധികാരം ഉപയോഗിച്ച് ബിഷപ്പ് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ പരാതിക്കാരി ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ സങ്കടങ്ങൾ ബിഷപ്പിനോട് പറയാനെന്ന പേരിലാണ് വിളിപ്പിച്ചിരുന്നത്. അൽപ്പ സമയം മുമ്പാണ് റിമാൻഡ് റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

2014ൽ ഈ സംഭവം നടക്കുമ്പോൾ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പൊലീസ് കണ്ടെടുക്കേണ്ടതുണ്ട്. അതുപോലെതന്നെ ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കണം. ഡിഎൻഎ സാമ്പിൾ എടുക്കേണ്ടതുണ്ട്. ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കന്യാസ്ത്രീകൾ ബിഷപ്പിനൊപ്പം രാത്രി ഒരു മണിക്കൂർ തങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ ഇടയനൊപ്പം ഒരുദിനത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്.

രണ്ട് ദിവസം കുറവിലങ്ങാട് മഠത്തിൽ പ്രതി താമസിച്ചാണ് കുറ്റകൃത്യം നടത്തിയത്. ബിഷപ്പിനെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കണം. പല രീതിയിൽ ബിഷപ്പ് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചു. എതിർത്താൽ സഭ വിടേണ്ടി വരുമെന്ന കന്യാസ്ത്രീയുടെ സാഹചര്യത്തെ ചൂഷണം ചെയ്താണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബിഷപ്പ് എന്ന പദവി പ്രതി ഇതിനായി ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ബിഷപ് അധികാരമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. ഭീഷണി കാരണമാണു കന്യാസ്ത്രീ ആദ്യം മൗനം പാലിച്ചത്. സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണു പരാതി നൽകാൻ കന്യാസ്ത്രീ തയാറായതെന്നും റിപ്പോർട്ടിൽ പറയുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ ഏതാനും ഭാഗങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. എ.എഫ്.ഐ ആറിൽ പറയുന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്.

2014-16 കാലയളവിൽ 13 തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണു കന്യാസ്ത്രീയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തത്. അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് പാല കോടതി ഉത്തരവിട്ടു. പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസത്തെക്ക് കസ്ഡിയിൽ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.

ബിഷപ്പിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ ഈ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകൻ എതിർത്തു. അനുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തിൽ നിന്നും രക്തവും ഉമിനീരും പൊലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ ആരോപിച്ചു. ആരോഗ്യ പ്രശ്‌നം ഉള്ള ആളാണ്. കൂടാതെ പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും പറഞ്ഞാണ് പൊലീസിന്റെ ആവശ്യത്തെ പ്രതിഭാഗം എതിർത്തത്.