തിരുവനന്തപുരം: രാജ്യത്തെ വിഭജിക്കുന്നതിന് വേണ്ടി സംഘ്പരിവാർ മെനഞ്ഞെടുത്ത പൗരത്വ ബില്ലിനെതിരെ പോരാടിയ വിദ്യാർത്ഥികളെയും സാമൂഹിക പ്രവർത്തകരെയും തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്ന ഡൽഹി പൊലീസിനെതിരെ ഇനിയും മൗനികളായിരിക്കാനാകില്ല എന്ന് ഫ്രറ്റേണിറ്റി മൂവ്‌മെ ജില്ല പ്രസിഡണ്ട് നൗഫ ഹബി പറഞ്ഞു. ഡൽഹി പൊലീസ് നടത്തുന്ന അറസ്റ്റിൽ പ്രതിഷേധിച്ച് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് മണ്ഡലത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വിവേചനപരമായ പൗരത്വ നിയമത്തിനെതിരെ രാജ്യം ഉയർത്തിയ പ്രതിഷേധങ്ങളുടെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥികളെയും സാമൂഹ്യ പ്രവർത്തകരെയും കോവിഡിന്റെ മറവിൽ പൊലീസിനെയും കരിനിയമങ്ങളെയും ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ട തുടരുകയാണ്. രണ്ട് ദിവസം മുൻപ് വിദ്ധ്യാർത്ഥി നേതാവായ ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വർദ്ധിച്ചു കൊണ്ടിരിക്കുകയും സാമ്പത്തിക രംഗം കൂപ്പുകുത്തി കൊണ്ടിരിക്കുമ്പോഴും ഭരണത്തിലുള്ളവർ പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തുന്നതിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ജോലി ഇല്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിന്റെ ആഘാതം ഇന്നും ജനങ്ങൾ അനുഭവിക്കുകയാണ്. സംഘ്പരിവാറിന്റെ വംശീയ അജണ്ടകൾ നടപ്പാക്കുന്ന ഭരണകൂടത്തിനെതിരിൽ ശക്തമായ ചെറുത്തുനിൽപ്പുകൾ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന ബിജെപിയുടെ ഭയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്ന വ്യാപക അറസ്റ്റെന്ന് നൗഫ ഹബി പറഞ്ഞു. വിവിധ മണ്ഡലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് ജില്ല സെക്രട്ടറി ഇമാദ് വക്കം, ഷാഹിൻ അഴീക്കോട്, അഡ്വ.അലി സവാദ്, ആസിയ ആരിഫ് എന്നിവർ നേതൃത്വം നൽകി.