കോഴിക്കോട്: കീഴ്‌കോടതി മതിയായ തെളിവുകളുടെ അഭാവത്തിൽ കേസ് നിലനിൽക്കില്ലെന്നതിന്റെ അടിസ്ഥാനത്തിൽ ജാമ്യം നൽകിയ ത്വാഹാ ഫസലിന്റെ ജാമ്യം നിഷേധിക്കുക വഴി കോടതി ഭരണകൂട ഭാഷ്യങ്ങളെ ഏറ്റുപിടിക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകൻ റാസിഖ് റഹീം അഭിപ്രായപ്പെട്ടു. താഹ ഫസലിന് ജാമ്യം അനുവദിക്കുക, യു എ പി എ വാരിപ്പുണരുന്ന ഇടതുസർക്കാർ നയങ്ങളെ തുറന്നെതിർക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താഹയുടെ ജാമ്യം നിഷേധിച്ച നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. എല്ലാ യു എ പി എ കേസുകളും റദ്ദാക്കുമെന്ന അവകാശവാദവുമായി ഭരണത്തിലേറിയ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായാണ് പൊലീസ് സംവിധാനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നത്. സാമൂഹ്യ പ്രവർത്തകൻ റഷീദ് മക്കട, ഫ്രറ്റേണിറ്റി കേന്ദ്ര കമ്മിറ്റി അംഗം ഷബീർ കൊടുവള്ളി, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി നഈം ഗഫൂർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് റഹീം ചേന്നമംഗലൂർ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി സ്വാഗതവും ജില്ലാ സെക്രട്ടറി മുസ്ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു.