തിരുവനന്തപുരം: ദലിത് സംയുക്ത സമിതി തിങ്കളാഴ്ച നടത്തിയ ഹർത്താലിനെ അനുകൂലിച്ച വരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഹർത്താലിന്റെ ഭാഗമായി ഒരുവിധ അനിഷ്ഠ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

സമാധാനപരമായി പ്രതിഷേധിവരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് ആവർത്തിക്കപ്പെട്ട തിലൂടെ ഹർത്താലിനെ അമർച്ച ചെയ്യാൻ ഉന്നതതലത്തിൽ നിന്ന് പൊലീസിന് ഉത്തരവ് ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് വ്യക്തമാവുകയാണ്.

സംസ്ഥാന സെക്രട്ടറി റമീസ് വേളം, തിരുവനന്തപുരം ജില്ല പ്രസിഡന്റ് മഹേഷ് തോന്നക്കൽ, കോഴിക്കോട് ജില്ല പ്രസിഡന്റ് നഈം ഗഫൂർ, ജനറൽ സെക്രട്ടറി സജീർ ടി.സി, മലപ്പുറം ജില്ല സെക്രട്ടറി ബാസിത് താനൂർ അടക്കമുള്ള നിരവധി ഫ്രറ്റേണിറ്റി പ്രവർത്തകരാണ് ഹർത്താലിനെ അനുകൂലിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലായത്.

അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് ജില്ല, മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. അറസ്റ്റ് വരിച്ച പ്രവർത്തകരെ ആദരിച്ചു. അറസ്റ്റിലായ ദലിത്- സാമൂഹിക- മനുഷ്യാവകാശ പ്രവർത്തകരെ ഫ്രറ്റേണിറ്റി നേതാക്കൾ സ്റ്റേഷനുകളിലെത്തി സന്ദർശിച്ചു.