വെല്ലിങ്ടൺ: ജിപി സേവനംചെലവു കുറഞ്ഞതാക്കിക്കൊണ്ട് പ്രധാനമന്ത്രി ജസീന്ത അർഡേന്റെ പ്രഖ്യാപനം. കമ്യൂണിറ്റി സർവീസ് കാർഡുള്ളവർക്ക് ഡോക്ടറുടെ സേവനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും പതിമൂന്നു വയസുവരെയുള്ളവർക്ക് സൗജന്യ ജിപി സേവനം ലഭ്യമാക്കാനുമാണ് പുതിയ പദ്ധതി. 2018 ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഇളവ് ആറു ലക്ഷത്തോളം ന്യൂസിലാൻഡുകാർക്ക് ഗുണം ചെയ്യും.

ഡോക്ടറുടെ സേവനം കുറഞ്ഞ നിരക്കിലാക്കിയതിനു പുറമേ ഹെൽത്ത് കാർഡ് കൂടുതൽ ആൾക്കാരിലേക്കും എത്തിക്കുമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. നിലവിൽ 540,000 വരുന്ന കമ്യൂണിറ്റി സർവീസ് കാർഡുള്ളവർക്ക് ഡോക്ടറെ കാണുന്നതിന് ഇനി 20 മുതൽ 30 ഡോളർ വരെയോ ചെലവു വരികയുള്ളൂ. 80,000 പേർക്കു കൂടി കമ്യൂണിറ്റി സർവീസ് കർഡ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുമുണ്ട്.

കൂടാതെ പതിമൂന്നു വയസിൽ താഴെയുള്ള 56,000ഓളം കുട്ടികൾക്കും സൗജന്യ ജിപി സേവനം ലഭിക്കും. അസുഖം വരുമ്പോൾ ഡോക്ടറെ കാണുകയെന്നത് വലിയ ബാധ്യതയാണെന്ന് ഇനി തോന്നൽ വേണ്ടെന്നും നിരക്കുകൾ കുറച്ചത് ജനങ്ങളുടെ ആരോഗ്യം കൂടി കണക്കിലെടുത്താണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.