കൊച്ചി: ട്രാഗൺ സ്റ്റിക്കറുമൊട്ടിച്ച് മുടിയൊക്കെ കരണ്ടടിപ്പിച്ച പരുവത്തിലാക്കി ബൈക്കിൽ ചുറ്റിയടിക്കുന്ന ഫ്രീക്കന്മാർ കൊച്ചി നഗരത്തിലെ സ്ഥിരം കാഴ്‌ച്ചയാണ്. പലപ്പോഴും ബൈക്ക് മോടി പിടിപ്പിക്കുമ്പോൾ വില്ലനായി പ്രത്യക്ഷപ്പെടാറ് പൊലീസാണ്. അതുകൊണ്ട് തന്നെ യുവാക്കളുടെ ചുറ്റിയടിക്കൽ പൊലീസ് പേടിയിലാണ്. എന്തായാലും ഇനി ബൈക്ക് മോടി പിടിപ്പിക്കുന്നതിന്റെ പേരിൽ ഫ്രീക്കന്മാർക്ക് പൊലീസിനെയും വാഹന വകുപ്പിനെയും പേടിക്കേണ്ട. എന്നാൽ ബൈക്കിന്റെ പാട്‌സ് മാറ്റി ഘടനയിൽ മാറ്റം വരുത്തിയാൽ പിടി വീഴുകകുയം ചെയ്തു. വാഹനം മോടി പിടിപ്പിച്ചു എന്ന കാരണം കൊണ്ട് വാഹനം പിടിച്ചെടുക്കരുത് എന്നതാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

കൊച്ചിയിലെ ട്രാഫിക് കുരുക്കുകളിൽപ്പെട്ട് പ്രമുഖ ജംങ്ഷനുകളുടെ റോഡു വശങ്ങളിലും തലമുടിയിലും ബൈക്കിലും പരിക്ഷണങ്ങൾ നടത്തി പൊലീസിന്റെ കയ്യിൽ അകപ്പൈട്ട് കൈയും കെട്ടി നിൽക്കുന്ന ഫ്രീക്കന്മാർ പതിവു കാഴ്‌ച്ച തന്നെയായിരുന്നു. മുടിയിലും ബൈക്കിലും മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തുന്ന ഇവരെ ടൗണിൽ എവിടെ കണ്ടാലും പൊലീസ് വളഞ്ഞിട്ട് പിടിക്കുന്ന സ്ഥിതിയായിരുന്നു. ചില്ലപ്പോൾ ബൈക്കും കൊണ്ടുപോകുന്നത് പതിവായിരുന്നു. ഇവർ വരുന്ന ബൈക്കുകൾ കണ്ടാൽ മൂക്കത്ത് വിരൽവെക്കുകയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരും പൊലീസും. ഇങ്ങനെ വാഹനം പിടിത്തം പതിവായപ്പോഴാണ് വിഷയത്തിൽ കോടതിയുടെ ഇടപെടൽ വന്നത്.

വാഹനങ്ങളുടെ നിർമ്മാണഘടനയിൽ മാറ്റം വരുത്തരുതെന്ന ഉത്തവരാണ് ഫ്രീക്കന്മാർക്ക് തുണയായത്. വാഹനത്തിന്റെ ഘടനയിൽ മാറ്റം വരുത്താത്ത രീതിയിൽ സൗന്ദര്യവൽക്കരണം ആവാമെന്നും ജസ്റ്റിസ് വി ചിദംബരേഷ് അഭിപ്രായപ്പെട്ടു. വാഹന നിർമ്മാതാവ് അംഗീക്കരിക്കാത്ത മാറ്റങ്ങൾ ഘടനമാറ്റമായി കണക്കാകും. നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിശദീകരണം. ഒപ്പം ഇങ്ങനെ വൻതോതിൽ ബൈക്കുകളിൽ വരുത്തുന്ന ഘടന മാറ്റങ്ങൾ അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു വെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്റ്റിക്കറൊട്ടിച്ചും മറ്റും മോടി പിടിപ്പിക്കുന്നത് തെറ്റല്ലെന്നും മറിച്ചുള്ള പരിഷ്‌ക്കാരങ്ങൾ തെറ്റാണെന്നുമാണ് കോടതി പറയുന്നത്. ബൈക്കുകളുടെ മുൻവശത്തുള്ള ഫോർക്ക്, ഷോക്ക് അബ്‌സോർബർ, ഹെഡ് ലൈറ്റ്, ക്രാഷ് ഗാർഡ്, ഫുഡ്‌റസ്റ്റ്, റിയർ വ്യു മീറ്റർ എന്നിവ മാറ്റുന്നത് വാഹനങ്ങളുടെ ഘടന മാറ്റം തന്നെയാണ്. ഇങ്ങനെചെയ്യുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ടെന്നും കോടതി വിശദീകരിച്ചു. കോടതി ഉത്തരവിനെ തുടർന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണരുടെ ഉത്തരവ് പ്രകാരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബൈക്കുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ അധികാരം പൊലീസിനാണെന്ന് കോടതി വ്യക്തമാക്കി.

വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാൻ മാത്രമേ മോട്ടോർ വാഹന വകുപ്പിന് അധികാരമുള്ളൂ. പരിശോധന സമയത്ത് ആവശ്യമെങ്കിൽ വാഹനത്തിന്റെ രേഖകൾ പിടിച്ചെടുക്കാം. വാഹനങ്ങൾ പിടിച്ചെടുക്കാൻ അധികാരമില്ല. രേഖകൾ ഇല്ലാത്ത വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിന് പൊലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കാമെന്നും കോടതി പറഞ്ഞു.

സൈലൻസറും, ഹാൻഡിലും സീറ്റുമടക്കമുള്ള ഭാഗങ്ങൾ മാറ്റുന്നത് വാഹനത്തിന്റെ സന്തുലിതാവസ്ഥ തകർക്കുന്നതിനും ശബ്ദ വായു മലിനികരണത്തിനും കാരണമാകുമെന്നും ചൂണ്ടിക്കട്ടിയാണ് ജസ്റ്റിസ് വി.ചിദംബരേഷ് നേരത്തെ ഉത്തരവ് പുറപ്പടുവിച്ചത്. ഇത്തരം ചട്ട ലംഘനങ്ങൾ കണ്ടെത്തിയാൽ വാഹനങ്ങളുടെ റെജിസ്‌ട്രേഷൻ ഇല്ലാതാക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്തായാലും ചെറിയ തോതിൽ ബൈക്കുകൾ ഗ്ലാമറാക്കി ചെത്തി നടന്നാൽ പിടിവീഴില്ലെന്ന ആശ്വാസത്തിലാണ് ഫ്രീക്കന്മാർ.