പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ മുൻ ചാമ്പ്യൻ റാഫേൽ നദാൽ ഫൈനലിൽ. പുരുഷ സിംഗിൾസിൽ ആവേശകരമായ സെമി ഫൈനലിൽ അലക്‌സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെയാണിത്. രണ്ടാം സെറ്റിൽ 5-6ന് മുന്നിട്ട് നിൽക്കേയാണ് സ്വരേവിന് പരിക്കേറ്റത്. ആദ്യ സെറ്റ് 7-6ന് നദാൽ സ്വന്തമാക്കിയിരുന്നു. സ്‌കോർ 7-6, 6-6.

ഇതോടെ 22ാം ഗ്രാൻസ്‌ലാം കിരീടമെന്ന റെക്കോർഡ് നേട്ടം കൈപ്പിടിയിലൊതുക്കാൻ കളിമൺ കോർട്ടിലെ രാജകുമാരന് ഇനി ഒരു വിജയദൂരം മാത്രം.പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന നദാലിന്റെ മുപ്പതാം ഗ്രാൻസ്ലാം ഫൈനലാണിത്. ഇരുപത്തിയൊൻപത് ഫൈനലുകളിൽ നദാൽ 21 കിരീടം നേടിയിട്ടുണ്ട്. ഞായറാഴ്ചത്തെ ഫൈനലിൽ കാസ്പർ റൂഡ്-മാരിൻ ചിലിച് രണ്ടാം സെമി വിജയിയെ നദാൽ നേരിടും.

മുപ്പത്തിയാറാം ജന്മദിനത്തിലാണു നദാലിന്റെ ഫൈനൽ പ്രവേശം. രണ്ടാം സെറ്റിനിടെയാണു സ്വരേവിന്റെ കാലിനു പരുക്കേറ്റത്. വീൽചെയറിലാണു സ്വരേവ് കോർട്ടിൽനിന്നു പുറത്തു പോയത്. കുറച്ചു സമയത്തിനുശേഷം ക്രച്ചസിന്റെ സഹായത്തോടെ കോർട്ടിലെത്തിയ താരം കാണികളെ അഭിവാദ്യം ചെയ്തു മടങ്ങുകയായിരുന്നു.

ക്രൊയേഷ്യയുടെ മാരിൻ സിലിച്ചും നോർവേയുടെ കാസ്പർ റൂഡും തമ്മിലുള്ള രണ്ടാം സെമിഫൈനൽ വിജയിയാണു ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നദാലിന്റെ എതിരാളി. മൂന്നാം സീഡായ അലക്‌സാണ്ടർ സ്വരേവിനെതിരായ 10ാം മുഖാമുഖത്തിൽ നദാലിന്റെ ഏഴാം ജയമാണിത്.

അതേസമയം, ഇതിനു മുൻപു കളിച്ച അവസാനത്തെ 4 മത്സരങ്ങളിൽ മൂന്നിലും ജയിച്ച സ്വരേവിന്, റൊളാങ് ഗാരോസിൽ ആ റെക്കോർഡ് തുണയായില്ല. നേരത്തേ, ക്വാർട്ടർ പോരാട്ടത്തിൽ നൊവാക് ജോക്കോവിച്ചെന്ന വന്മരത്തെ വീഴ്‌ത്തിയാണു നദാൽ സെമിയിലെത്തിയത്. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ 6-2, 4-6, 6-2, 7-6 (4) എന്ന സ്‌കോറിനായിരുന്നു നദാലിന്റെ ജയം.