കൊല്ലം: കോൺഗ്രസ് നേതാവും മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. 2012 മുതൽ 2014 വരെ ഡിസിസി പ്രസിഡന്റായി പ്രവർത്തിച്ച ജി. പ്രതാപവർമ തമ്പാൻ മുൻ ചാത്തന്നൂർ എംഎൽഎയാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്‌യുവിന്റെ ഏക ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുണ്ടറ പേരൂർ സ്വദേശിയായ ഇദ്ദേഹം എംഎ, എൽഎൽബി ബിരുദധാരിയുമാണ്. പ്രതാപവർമ്മ തമ്പാൻ നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. പ്രതാപവർമ്മ തമ്പാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ അനുശോചിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചനം രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ നിന്നുള്ള കരുത്തുറ്റ നേതാവിനെയും മികച്ച സംഘാടകനെയുമാണ് കോൺഗ്രസിന് നഷ്ടമായത്. ഡി.സി.സി അധ്യക്ഷനായും ചാത്തന്നൂരിലെ നിയമസഭാംഗമായും തിളങ്ങിയ തമ്പാൻ അടിമുടി കോൺഗ്രസുകാരനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു. ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹകസമിതി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പ്രതാപവർമ തമ്പാന്റെ അപ്രതീക്ഷിത വിയോഗം കോൺഗ്രസ് നേതൃത്വത്തിന് തീരാനഷ്ടമാണ്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും വി ഡി സതീശൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

കോൺഗ്രസിന് തീരാനഷ്ടമെന്ന് കെ സുധാകരൻ

കെപിസിസി ജനറൽ സെക്രട്ടറി ജി.പ്രതാപവർമ്മ തമ്പാന്റെ ആകസ്മികമായ വേർപാട് വളരെ ഞെട്ടലോടെയാണ് അറിയാൻ കഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മികച്ച സംഘാടനകനും പ്രാസംഗികനുമായിരുന്ന തമ്പാൻ കൊല്ലം ജില്ലയിൽ കോൺഗ്രസിന്റെ വളർച്ചക്ക് നിർണ്ണായക സംഭവാനകൾ നൽകിയ നേതാവാണ്.

വിദ്യാർത്ഥി രാഷ്ട്രീയകാലഘട്ടം മുതൽ കോൺഗ്രസിനെ ജീവവായുപോലെ സ്നേഹിച്ച തമ്പാൻ ഏറ്റെടുത്ത പദവികളിലെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.കെഎസ് യു ജില്ലാ പ്രസിഡന്റായും കൊല്ലം ഡിസിസി പ്രസിഡന്റായും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട തമ്പാൻ പാർലമെന്റരി രംഗത്തും ശോഭിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ തന്റെ കമ്മിറ്റിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നേതാവാണ്. ദീർഘനാളത്തെ വ്യക്തിബന്ധം തനിക്ക് പ്രതാപവർമ്മ തമ്പാനുമായി ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസവും അദ്ദേഹവുമായി കെപിസിസി ആസ്ഥാനത്ത് ഏറെ നേരം സംഘടനകാര്യങ്ങൾ ചർച്ച ചെയ്ത കാര്യങ്ങൾ ഈ നിമിഷം വളരെ വേദനയോടെ ഓർത്തെടുക്കുകയാണ്. പ്രതാപവർമ്മ തമ്പാന്റെ വേർപാട് കോൺഗ്രസിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുധാകരൻ പറഞ്ഞു.

കെ.എസ്.യു.ക്കാലം മുതലുള്ള സഹപ്രവർത്തകനെന്ന് രമേശ് ചെന്നിത്തല

കെപിസിസി. ജനറൽ സെക്രട്ടറിയും മുൻ എം.എൽ. എ. യുമായ ജി. പ്രതാപവർമ്മത്തമ്പാന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. പ്രതാപ വർമ്മത്തമ്പാന്റെ ആകസ്മികമായ ദേഹവിയോഗത്തെ സംബന്ധിച്ച വാർത്ത തികച്ചും ഞെട്ടലോടുകൂടിയാണ് താൻ ശ്രവിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.യു.ക്കാലം മുതൽ സഹപ്രവർത്തകനായിരുന്ന ഒരുത്തമ സുഹൃത്തിനെയാണ് തമ്പാന്റെ വേർപാടു മൂലം നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.