തിരുവനന്തപുരം: ലിംഗംഛേദിച്ച കേസിൽ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി. ആരോഗ്യനില വഷളായതിനാൽ ജാമ്യം നൽകണമെന്ന് ഗംഗേശാനന്ദയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്ക് ശേഷം മെഡിക്കൽ റിപ്പോർട്ട് വന്നശേഷം ജാമ്യാപേക്ഷ പരിഗണിച്ചാൽ മതിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു.

ഗംഗേശാനന്ദക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ കേസിൽ യുവതിക്ക് നുണപരിശോധനയും ബ്രെയിൻ മാപ്പിങ്ങും നടത്തണമെന്ന് പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിനുള്ള അനുമതിയും കോടതി നൽകി. ഈ മാസം 22ന് യുവതി നേരിട്ട് കോടതിയിൽ ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

യുവതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും നടപടി സ്വീകരിക്കുക. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ യുവതി നടത്തിയ സാഹചര്യത്തിലാണ് ഇത്തരം ഒരു ആവശ്യം പൊലീസ് മുന്നോട്ട് വെച്ചത്. ഗംഗേശാനന്ദ നിരന്തരം പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നൽകിയ യുവതി പിന്നീട് ഇത് തിരുത്തിപ്പറഞ്ഞിരുന്നു.

ഇതിനിടെ യുവതി വീട്ടുതടങ്കലിലാണെന്നാരോപിച്ച് കാമുകൻ അയ്യപ്പദാസ് നൽകിയ ഹർജിയിൽ നിലപാട് അറിയിക്കാനും കോടതി പൊലീസിനോട് അവശ്യപ്പെട്ടു. ഇത് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.