കൊച്ചി: ഗെയ്ൽ എൽഎൻജി പൈപ്പിടലിനു തടസ്സമാകുന്ന ഉത്തരവുകളെല്ലാം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെയോ മറ്റേതെങ്കിലും അധികാരികളുടെയോ ഉത്തരവുകളുണ്ടെങ്കിൽ നീക്കം ചെയ്യുന്നതാണ് ഹൈക്കോടതി വിധി. പദ്ധതി അകാരണമായി വൈകിയെന്നും പൊതുനന്മയ്ക്കായുള്ള പദ്ധതിയാണിതെന്ന് ഓർക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് നാലിലെ ഉത്തരവിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഇരിങ്ങാലക്കുട സ്വദേശികളായ ജോൺ ഊക്കൻ, ജോർജ് ഊക്കൻ എന്നിവർ സമർപ്പിച്ച അപ്പീലുകൾ തള്ളിക്കൊണ്ടാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. ആദ്യ വിജ്ഞാപനത്തിലെ അലൈന്മെന്റ് മാറ്റി, ഹർജിക്കാരുടെ ഭൂമി ഉൾപ്പെട്ട റൂട്ടിനു പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഭൂഉടമകൾ കോടതിയിലെത്തിയത്.

എന്നാൽ, അധികൃതർക്കു മുൻപാകെ എതിർപ്പറിയിക്കാൻ അവസരം അനുവദിച്ച് സിംഗിൾ ജഡ്ജി ഉത്തരവിറക്കി. ഇതിനെതിരെയാണ് ഭൂഉടമകളുടെ അപ്പീൽ. ഭൂഉടമകളുടെ ആശങ്ക കോടതിക്കു മനസ്സിലാകുന്നുണ്ടെന്നു പറഞ്ഞ ഡിവിഷൻ ബെഞ്ച്, ഏത് അലൈന്മെന്റ് വന്നാലും കുറച്ചു പേർ ചില്ലറ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരുമെന്നു കൂട്ടിച്ചേർത്തു. പൊതുജനാവകാശങ്ങളും വ്യക്തികളുടെ അവകാശങ്ങളും തമ്മിലാണു തുലനം ചെയ്യേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഗെയ്ൽ രേഖയിലെ പ്ലാൻ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടപെടാൻ കാരണമില്ലെന്നു കോടതി വ്യക്തമാക്കി.

മുൻപു ജനവാസ മേഖലയിലൂടെയാണു റൂട്ട് നിശ്ചയിച്ചതെന്നും പഞ്ചായത്തിന്റെ ആവശ്യപ്രകാരമാണു നെൽവയലിലൂടെ അതു മാറ്റിയതെന്നും ഗെയ്ൽ അധികൃതർ അറിയിച്ചു. നിലവിലെ റൂട്ടിൽ ചെറിയൊരു ഭാഗം മാത്രമാണു പാർപ്പിട മേഖലയിലൂടെ പോകുന്നതെന്നും അറിയിച്ചു. ഒരു മീറ്റർ വ്യാസമുള്ള പൈപ്പ് തറനിരപ്പിൽനിന്ന് ഒന്നര മീറ്റർ താഴ്ചയിലാണു പോകുന്നത്. ഗെയ്ൽ അധികൃതർ ഹാജരാക്കിയ ഭൂപടം കോടതി പരിശോധിച്ചിരുന്നു.