തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ നിലപാടുകൾ തുറന്നു പറയുന്ന വ്യക്തിയാണ് യാക്കോബായ സഭ ബിഷപ്പ് ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. രാഷ്ട്രീയ വിഷയങ്ങളിലായാലും മറിച്ചായാലും അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കാൻ മടിക്കാറില്ല. ഇപ്പോൾ യാക്കോബായ സഭയിലെ കുടുംബ യോഗങ്ങളെ കുറിച്ചൊരു തുറന്നു പറച്ചിൽ നടത്തിയിരിക്കയാണ് അദ്ദേഹം. കാലങ്ങളായി ക്രിസ്ത്യാനികൾക്കിടയിൽ നിലനിൽക്കുന്ന ചില വീമ്പു പറച്ചിലുകളെ തള്ളിപ്പറയുകയാണ് അദ്ദേഹം. കുടുംബ യോഗങ്ങളെ കുറിച്ചാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഇനി മുതൽ കുടുംബയോഗ വാർഷികം എന്ന പേരിൽ ഒരു പരിപാടികളിലും താൻ പങ്കെടുക്കില്ലെന്നാണ് ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കുന്നത്.

കൃത്രിമമായി സൃഷ്ടിച്ചെടുത്ത മേൽജാതി സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കാനുള്ള കലാപരിപാടികളാണ് കുടുംബയോഗങ്ങളിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എല്ലാ കുടുംബക്കാരും കാളിയാങ്കൽ, പകലോമറ്റം കുടുംബങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. കൃത്രിമമായി സൃഷ്ടിച്ചെടുത്ത മേൽജാതി സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കാനുള്ള കലാപരിപാടികളാണ് കുടുംബയോഗങ്ങളിൽ നടക്കുന്നത്.

ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമശ്ലീഹ ക്രിസ്ത്യാനിയാക്കിയെന്നാണ് എല്ലാവരുടെയും അവകാശവാദം. ഇത്തരം അബദ്ധങ്ങൾ ചേർത്ത് പുസ്തകങ്ങൾ അടിച്ചിറക്കുകയാണ് എല്ലാവരുടെയും കലാപരിപാടി എന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം വിമർശിക്കുന്നു. ഇനി മുതൽ തന്നെ ആരും തിരുമേനി എന്നു വിളിക്കണമെന്നില്ല. ഇതും ഒരു സവർണ മിത്താണ്. സുഹൃത്തെന്നോ പിതാവെന്നോ അതല്ല ബിഷപ്പ് എന്നു വിളിച്ചാലും തെറ്റില്ലെന്നും അദ്ദേഹം പറയുന്നു.

യാക്കോബായ സഭയുടെ നിരണം ഭദ്രാസനത്തിന്റെ ബിഷപ്പാണ് ഇദ്ദേഹം. ഇടതുപക്ഷ ചിന്തകൾക്ക് ഒപ്പം സഞ്ചരിക്കുന്ന പുരോഹിതനെന്നാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. കുറിലോസ് തിരുമേനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്ന് ഒരു തീരുമാനം കൂടി എടുക്കുന്നു: ഇനി മുതൽ 'കുടുംബയോഗ വാർഷികം ' എന്ന പേരിൽ കേരളത്തിൽ മെയ്, ഡിസംബർ മാസങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത 'മേൽജാതി ' സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയിൽ ഒട്ടേറെയും. ഒന്നുകിൽ പകലോമറ്റം, അല്ലെങ്കിൽ കള്ളിയാങ്കൽ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകൾ! അവിടെയെല്ലാം ഉണ്ടായിരുന്ന 'ഇല്ലങ്ങളി'ലെ ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂർവ്വികർ പോലും! ഇത്തരം അബദ്ധങ്ങൾ എല്ലാം ചേർത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവർണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകൾ തകർക്കപ്പെടണം - വ്യക്തിപരമായ അടുപ്പങ്ങൾ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല.

വാൽക്കഷണം:

താഴെ കണ്ട കുറെ അഭിപ്രായങ്ങൾ വായിച്ചപ്പോൾ കുറിക്കുന്നതാണ്. പലരും എന്നെ ' തിരുമേനി ' എന്ന് വിളിക്കുന്നതും ഒരു സവർണ്ണ നിർമ്മിത മിത്താണ്. സുഹൃത്തേ എന്നോ, പിതാവേ എന്നോ ഇനി ഔപചാരിമാകണമെങ്കിൽ 'ബിഷപ്പ് ' എന്നോ ഒക്കെ വിളിക്കാമല്ലോ (ജാതിയെ ചെറുക്കാൻ ഏറ്റവും നല്ല ആയുധം ഇംഗ്ലീഷ് ഭാഷയെന്ന് ഒ.വി. വിജയൻ). നന്മൾ മാറണം - മാറ്റണം പലതും.