തിരുവനന്തപുരം: കോവളം മുൻ എംഎൽഎ ജോർജ് മേഴ്‌സിയർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് പാറ്റൂർ സെമിത്തേരിയിൽ.

കെപിസിസി നിർവാഹക സമിതി അംഗമാണ്. 2006-11 കാലത്ത് 12 ാം നിയമസഭയിൽ കോവളത്തിന്റെ പ്രതിനിധിയായിരുന്നു. രണ്ട് തവണ കോവളത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിട്ടുണ്ട്. 1991ലാണ് ആദ്യമായി വിജയിച്ചത്. രണ്ടുതവണയും നീലലോഹിതദാസൻ നാടാരെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2011ൽ മത്സരിച്ചെങ്കിലും ജനതാദൾ സെക്യുലർ സ്ഥാനാർത്ഥി ജമീല പ്രകാശത്തോട് പരാജയപ്പെട്ടു.

കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ്. കേരള ഫ്ളൈയിങ് ക്ലബിൽ നിന്ന് സ്റ്റുഡന്റ്സ് പൈലറ്റ്സ് ലൈസൻസും നേടിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, മുൻ കെപിസിസി പ്രസിഡന്റുമാരായ എം.എം ഹസ്സൻ, വി എം സുധീരൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ജോർജ് മേഴ്‌സിയറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ജോർജ്ജ് മേഴ്സിയറുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

ജോർജ്ജ് മെഴ്സിയറുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വിദ്യാർത്ഥി രാഷ്ട്രീയകാലം വളരെ അടുത്ത് ബന്ധമുള്ള സഹപ്രവർത്തകനെയാണ് ജോർജ്ജ് മേഴ്സിയറുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. ട്രേഡ് യൂണിയൻ രംഗത്തും സഹകരണമേഖലയിലും വലിയ സംഭാവനകളാണ് അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി നൽകിയതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.