ർവാപസിയെപ്പറ്റി തർക്കവിതർക്കങ്ങൾ നടക്കുന്ന കാലമാണല്ലോ? കത്തോലിക്കാസഭയും സഭാ അധികാരികളും വല്ലാതെ ഉൽക്കണ്ഠ കാണിക്കുന്ന വിഷയം. ജാതിവ്യവസ്ഥ, ഹിന്ദു സമുദായത്തിലെ അപലപനീയമായ ഒരു ആചാരം. തീണ്ടലും തൊടിലും കൊണ്ട് എല്ലാ പിന്നോക്കക്കാരും കഷ്ടപ്പെടുന്ന കാലം. വിശ്വാസം കൊണ്ടോ അതോ സാമൂഹ്യ ഉച്ചനീചത്വത്തിൽ നിന്ന് രക്ഷ നേടുവാനോ അവർ കത്തോലിക്കാ സഭയിൽ അഭയം തേടി. ജാതി മാറിയെങ്കിലും അവർ ചാക്കോ പുലയൻ ആയി തുടർന്നു. അവർക്കുവേണ്ടി കഷ്ടപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചനെ വരെ സഭാ അധികാരികൾ പുലയൻ അച്ചൻ എന്ന് വിളിക്കുവാൻ ധൈര്യപ്പെട്ടു. ഒരു അമ്പത് അറുപത് വർഷങ്ങൾ പാവപ്പെട്ട പട്ടികജാതിക്കാർക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച തേവർ പറമ്പിൽ കുഞ്ഞച്ചൻ യഥാർത്ഥത്തിൽ കേരളാ എബ്രഹാം ലിങ്കൺ അല്ലേ? കുഞ്ഞച്ചനെ പുണ്യാളനാക്കാൻ തത്രപ്പെടുന്ന സഭ എന്തേ അദ്ദേഹത്തിന്റെ സാമൂഹ്യ പരിഷ്‌ക്കരണ പ്രവർത്തനങ്ങൾ കണ്ടില്ല. മുട്ടിന് മുട്ടിന് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനുവേണ്ടി പൊതുയോഗങ്ങൾ നടത്തുന്ന സഭാ അധികാരികൾ എന്തേ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പാഠപുസ്തകത്തിൽ ഉൾക്കൊള്ളിക്കുവാൻ ശ്രമിക്കുന്നില്ല.

പട്ടികജാതിയിൽ നിന്ന് സഭയിൽ എത്തിയവർക്കു വേണ്ടി സഭ എന്തു ചെയ്തു? അതൊരു വലിയ ചോദ്യചിഹ്നമാണ്. മാനേജ്‌മെന്റ് ക്വാട്ടാ സീറ്റുകളോ നിയമനങ്ങളോ അവർക്ക് വേണ്ടി സഭ സംവരണം ചെയ്‌തോ? അതോ ആ ചുമതലകൾ എല്ലാം സർക്കാരിന്റെ തലയിലേയ്ക്ക് കെട്ടി വയ്ക്കുകയാണോ?

ഹൈക്കോടതി അഭിഭാഷകനായ എന്റെ ചില അനുഭവങ്ങൾ ചുരുക്കത്തിൽ വിവരിക്കുന്നത് നന്നായിരിക്കും എന്നു കരുതുന്നു. രാമപുരം പള്ളി പൊളിച്ച് പുതുക്കി പണിയുന്നതിന് സഭാ അധികാരികൾ തീരുമാനിച്ചു. മേൽ തീരുമാനത്തെ രാമപുരത്തെ മുണ്ടയ്ക്കൽ ഔസേപ്പച്ചൻ എതിർത്തു. കേസ് ഹൈക്കേടതിയിൽ എത്തി. പുരാതനമായ പള്ളി പൊളിക്കുന്നതിനെതിരെ ഞാൻ വാദിച്ചു. തത്സമയം രാമപുരം പള്ളിക്കാർ ഒരു നോട്ടീസ് അടിച്ചു പള്ളിയിൽ പരസ്യ പ്രാർത്ഥന നടത്തി, എനിക്കും കക്ഷിക്കും സ്ഥിരബുദ്ധിയുണ്ടാകാൻ. ന്യായമായി ഞാൻ ക്ഷോഭിച്ചു. പാലാ ബിഷപ്പിന് ഞാൻ പലവട്ടം രേഖാമൂലം പരാതി നൽകി. ഇത്തരുണത്തിൽ ഒന്ന് ഓർക്കണം പാലാ ബിഷപ്പ് ഇടമറുക് സെന്റ് ആന്റണീസ് സ്‌ക്കൂളിൽ എന്റെ ജൂനിയർ സതിർത്ഥ്യൻ ആയിരുന്നു.

എന്റെ പരാതിക്ക് മറുപടിയും നടപടിയും ഉണ്ടായില്ല. വിവരം അറിഞ്ഞ സഹധർമ്മിണി എന്നെ ആശ്വസിപ്പിച്ചു. അൽപ്പം മദ്യപിക്കുന്ന നിങ്ങൾക്ക് സ്ഥിരബുദ്ധിയുണ്ടാകുവാൻ പ്രാർത്ഥിക്കുന്നത് നല്ലത് തന്നെ. നിങ്ങളുടെ ബുദ്ധി കുറച്ചുകൂടി ഉറയ്ക്കുമല്ലോ. നല്ല ന്യായം. മറ്റൊരു ആനുഭവം കൂടി പറയട്ടെ. കാരക്കാമുറി റസിഡന്റ്‌സ് അസോസിയേഷന് വേണ്ടി സീനിയറായ കേളു നമ്പ്യാർ സാറും ഞാനും അഹോരാത്രം പ്രവർത്തിച്ചു. എനിക്ക് ഒരു സംസ്ഥാന അവാർഡ് ലഭിച്ചു. സഭാ അധികാരികളോ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളോ അങ്ങനെ ഒരു സംഗതി നടന്നതായി ഭാവിച്ചില്ല. മറ്റൊരു അനുഭവം കൂടി പറയട്ടെ, എറണാകുളത്തെ പ്രശസ്തമായ കോളേജിൽ എന്റെ ബന്ധു തന്റെ മകനുവേണ്ടി പ്രവേശനത്തിന് അപേക്ഷ നൽകുന്നു. എന്റെ വക ശുപാർശ കത്തും. ബന്ധപ്പെട്ട അധികാരികൾ കുട്ടിയോടു പറയുന്നു. വീട്ടിൽ പോയി ആേലാചിച്ചു സംഭാവന തുക തീരുമാനിക്കുവാൻ എത്ര നല്ല യേശു ശിഷ്യർ. പാവപ്പെട്ട പിന്നോക്കക്കാർക്കുവേണ്ടി പിടിയരി പിരിച്ചു സ്‌ക്കൂളുകൾ നടത്തിയ പാവം പിതാവിന്റെ ശിഷ്യർ. കാലവൈരുദ്ധ്യം എന്നല്ലാതെ എന്തു പറയാൻ.

ഹൈക്കോടതി അഭിഭാഷകനായ എന്നോട് ഇതാണ് നിലപാട് എങ്കിൽ, ക്രിസ്തു മതത്തിലേക്ക് വന്ന പിന്നോക്ക ജാതിക്കാരുടെ അവസ്ഥ എന്തായിരിക്കും. പച്ചില വീഴുമ്പോൾ പഴുത്ത ഇലയുടെ അവസ്ഥ എന്തായിരിക്കും.

ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരള സഭയിലെ ചാക്കോ പുലയന്മാർ വീണ്ടും രാമൻ പുലയൻ ആയാൽ അത്ഭുതപ്പെടാനില്ല. അത് ഘർവാപസിയാണോ എനിക്ക് അറിഞ്ഞുകൂടാ. സഭാ അധികാരികൾ സെൽഫ് ഫിനാൻസിംങ്ങ് കേളേജിന് വേണ്ടിയും മറ്റു ഭൗതിക കാര്യങ്ങൾക്ക് വേണ്ടിയും തത്രപ്പെടുമ്പോൾ ഈ കാര്യങ്ങൾ കൂടി ഓർമ്മിക്കുന്നത് നന്ന്.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമാണ് ലേഖകൻ.